SignIn
Kerala Kaumudi Online
Thursday, 25 April 2024 12.38 AM IST

കസ്റ്റഡി മരണത്തിലും സദാചാര പൊലീസിംഗിലും അന്വേഷണം

investigation

 ക്രൈംബ്രാഞ്ച് സംഘം ജഡ്ജിക്കുന്നിലെത്തി

തിരുവനന്തപുരം: തിരുവല്ലത്തെ യുവാവിന്റെ കസ്റ്റഡിമരണത്തിലും ജ‌‌ഡ്ജിക്കുന്നിൽ ദമ്പതികൾക്ക് നേരെയുണ്ടായ അതിക്രമത്തിലും ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. സിറ്റി പൊലീസിലെ ജില്ലാ ക്രൈംബ്രാഞ്ച് അസി. കമ്മിഷണർ ബി. അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ജ‌ഡ്ജിക്കുന്നിലെത്തി തെളിവുകൾ ശേഖരിച്ചു. ഇന്നലെ വൈകിട്ട് നാലോടെ അന്വേഷണസംഘം തിരുവല്ലം പൊലീസ് തയ്യാറാക്കിയ കൃത്യസ്ഥല മഹസറിലെ വിവരങ്ങൾ പരിശോധിച്ചു. സ്ഥലവാസികളിൽ നിന്ന് സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങളും ശേഖരിച്ചു.

ഞായറാഴ്ച രാത്രി ഏഴരയ്ക്കുശേഷം ജ‌ഡ്ജിക്കുന്ന് സന്ദർശിക്കാനെത്തിയ തന്നെയും ഭാര്യയെയും സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച സുരേഷും സുഹൃത്തുക്കളും തടഞ്ഞുവയ്ക്കുകയും ഭീഷണിപ്പെടുത്തിയശേഷം മർദ്ദിക്കുകയും ചെയ്‌തെന്നാണ് പേരൂർക്കട സ്വദേശിയായ ഐ.ടി ജീവനക്കാരൻ നൽകിയ പരാതി. ഈ പരാതിയിലാണ് സുരേഷിനെയും സുഹൃത്തുക്കളായ നാലുപേരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. എഫ്.ഐ.ആറിൽ പറഞ്ഞിരിക്കുന്ന വിവരങ്ങളും സംഭവവുമായി ബന്ധപ്പെട്ട തെളിവുകളും പരിശോധിച്ച സംഘം ഒരുമണിക്കൂറോളം ചെലവഴിച്ചശേഷമാണ് മടങ്ങിയത്.

തിരുവല്ലം സ്റ്റേഷനിൽ നിന്ന് രണ്ട് കേസുകളുമായി ബന്ധപ്പെട്ട ഫയലുകൾ വാങ്ങിയ ക്രൈംബ്രാഞ്ച് സംഘം എസ്.ഐ ബിപിൻപ്രകാശ്,​ ഞായറാഴ്ച ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ എന്നിവരിൽ നിന്ന് മൊഴിയെടുത്തു. ജി.ഡി.ചാർജിൽ നിന്ന് ജനറൽ ഡയറിയുടെ പകർപ്പുകൾ ശേഖരിച്ച സംഘം കസ്റ്റഡിമെമ്മോ, അറസ്റ്റ് മെമ്മോ തുടങ്ങിയ കാര്യങ്ങളിലെ നടപടികളും പരിശോധിച്ചു.

അറസ്റ്റുരേഖപ്പെടുത്തിയശേഷം പ്രതികളെ വൈദ്യപരിശോധന നടത്തിയതിന്റെ സർട്ടിഫിക്കറ്റുകളും ശേഖരിച്ചു. സ്റ്രേഷനിലെ സി.സി ടിവി കാമറകളുടെ ദൃശ്യങ്ങൾ വരുംദിവസങ്ങളിൽ സാങ്കേതിക വിദഗ്ദ്ധരുടെ സഹായത്തോടെ പരിശോധനയ്ക്ക് അയയ്‌ക്കുമെന്ന് ജില്ലാ ക്രൈംബ്രാഞ്ച് അറിയിച്ചു. സുരേഷിന്റെ വീട്ടുകാരുടെ പരാതിയിലാണ് കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയതെങ്കിലും സുരേഷിന്റെ മാതാപിതാക്കളെയോ ബന്ധുക്കളെയോ ക്രൈംബ്രാഞ്ച് സംഘം കണ്ടിട്ടില്ല. അടുത്ത ദിവസം ഇവരുടെ മൊഴി രേഖപ്പെടുത്തുമെന്ന് അസി.കമ്മിഷണർ ബി. അനിൽകുമാർ പറഞ്ഞു.

സബ് കളക്ടർ മൊഴിയെടുത്തു,​

ആശുപത്രിയിലും പരിശോധന

സംഭവത്തിൽ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ നടക്കുന്ന മജിസ്റ്റീരിയൽ അന്വേഷണത്തിന്റെ ഭാഗമായി സബ് കളക്ടർ മാധവിക്കുട്ടി സുരേഷിന്റെ ബന്ധുക്കളുടെ മൊഴിയെടുത്തു. തിരുവല്ലം വില്ലേജ് ഓഫീസിൽ കഴിഞ്ഞദിവസം വൈകിട്ട് നാലിന് ആരംഭിച്ച മൊഴിയെടുക്കൽ രാത്രി എട്ടോടെയാണ് അവസാനിച്ചത്.

സുരേഷിന്റെ സഹോദരൻ സുഭാഷ്, ബന്ധുക്കളായ സജികുമാർ, പ്രസാദ്, കൗൺസിലർ ശിവൻകുട്ടി എന്നിവരുടെ മൊഴികൾ രേഖപ്പെടുത്തി. സുഖമില്ലാതായപ്പോൾ സുരേഷിനെ സഹോദരൻ സുഭാഷിന്റെ സാന്നിദ്ധ്യത്തിലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നായിരുന്നു തിരുവല്ലം പൊലീസ് സബ് കളക്ടറെ ധരിപ്പിച്ചിരുന്നത്. എന്നാൽ സുരേഷിനെ കാണാനെത്തിയ തന്നെ ആട്ടിപ്പായിക്കുകയായിരുന്നുവെന്നും ബന്ധുക്കളെ കൂട്ടാതെ പൊലീസാണ് ആശുപത്രിയിലെത്തിച്ചതെന്നും സുഭാഷ് മൊഴി നൽകി.

പൂന്തുറ ഗവ.ആശുപത്രി, തിരുവനന്തപുരം അനന്തപുരി ആശുപത്രി എന്നിവിടങ്ങളിലും സബ് കളക്ടറെത്തി തെളിവുകൾ ശേഖരിച്ചു. സുരേഷിനെ പരിശോധിച്ച ഡോക്ടർമാരുടെയും ഡ്യൂട്ടിയിലുണ്ടായിരുന്ന ആശുപത്രി ജീവനക്കാരുടെയും മൊഴികളും രേഖപ്പെടുത്തിയിട്ടുണ്ട്. ഹൃദയാഘാതമാണ് സുരേഷിന്റെ മരണകാരണമെന്നാണ് പോസ്റ്റുമോർട്ടത്തിലെ പ്രാഥമിക നിഗമനമെങ്കിലും പൊലീസ് കസ്റ്റഡിയിലിരിക്കെയാണ് സംഭവമെന്നതിനാൽ എല്ലാ തെളിവുകളും പരിശോധിച്ചുവരികയാണ്. സുരേഷിന്റെ മരണത്തിൽ സ്വമേധയാ അന്വേഷണത്തിന് തയ്യാറായ പൊലീസ് കംപ്ളെയിന്റ് അതോറിട്ടിക്കും മനുഷ്യാവകാശ കമ്മിഷനും സുരേഷിന്റെ വീട്ടുകാർ നാളെ രേഖാമൂലം പരാതി നൽകും. സുരേഷിന്റെ കസ്റ്റഡിമരണത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് പരാതി നൽകുക.

നിരീക്ഷണം നടത്തും


ജഡ്ജിക്കുന്നിലെ സാമൂഹ്യവിരുദ്ധശല്യം തടയുന്നതിനായി പട്രോളിംഗും ഷാഡോ പൊലീസും ഉണ്ടാകും. ആളൊഴിഞ്ഞ ഒറ്റപ്പെട്ട വീടുകൾ കേന്ദ്രീകരിച്ച് നിരീക്ഷണമുണ്ടാകുമെന്നും പൊലീസ് അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.