തിരുവനന്തപുരം: നഗരത്തിലെ ഹോട്ടലിൽ റിസപ്ഷനിസ്റ്റായിരുന്ന നാഗർകോവിൽ കോട്ടാർ ചെട്ടിയാർതെരുവ് സ്വദേശി അയ്യപ്പനെ (34)അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പൊലീസ് തെളിവെടുപ്പ് തുടങ്ങി. കൊലപാതകത്തിനുശേഷം പ്രതി അജീഷ് നഗരത്തിൽ നിന്ന് നെടുമങ്ങാട്ടേക്ക് രക്ഷപ്പെടാൻ ഉപയോഗിച്ച ബൈക്ക് നെടുമങ്ങാട് വാളിക്കോടിന് സമീപം തോട്ടുമുക്കിൽ നിന്ന് പൊലീസ് കണ്ടെത്തി. യാത്രാമദ്ധ്യേ പെട്രോൾ തീർന്നതിനെ തുടർന്ന് ബൈക്ക് ഉപേക്ഷിച്ച അജേഷിനെ കല്ലിയോട് ആനായിക്കോണം പാലത്തിന് സമീപത്തുനിന്നാണ് പൊലീസ് പിടികൂടിയത്.
ബൈക്ക് ഉപേക്ഷിച്ച സ്ഥലത്തും പാലത്തിന് സമീപത്തും അജീഷിനെയെത്തിച്ച് തെളിവെടുത്ത പൊലീസ് സംഘം ഇയാൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആനായിക്കോണത്ത് നടത്തിയ തെരച്ചിലിലാണ് കൊലപാതക സമയത്ത് ധരിച്ചിരുന്ന രണ്ട് ചെരുപ്പുകളും കണ്ടെത്തിയത്. കൊലപ്പെടുത്താൻ ഉപയോഗിച്ച വെട്ടുകത്തി ഇയാളിൽ നിന്ന് അറസ്റ്റിലായപ്പോൾ തന്നെ കണ്ടെത്തിയിരുന്നു. കുപ്രസിദ്ധ ഗുണ്ടയും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ നെടുമങ്ങാട് കല്ലിയോട് സ്വദേശി അജീഷ് (36) കുറ്റകൃത്യങ്ങൾക്കുശേഷം സ്ഥിരമായി ഒളിവിൽ കഴിയാനെത്തിയിരുന്നത് സിറ്റി ടവർ ടൂറിസ്റ്റ് ഹോമിലാണ്.
ഇക്കഴിഞ്ഞ ഒക്ടോബറിൽ റൂമെടുക്കാനെത്തിയപ്പോൾ റിസപ്ഷനിസ്റ്റ് അയ്യപ്പനുമായുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് അജീഷ് പൊലീസിനോട് വെളിപ്പെടുത്തിയത്. എന്നാൽ മാസങ്ങൾക്ക് മുമ്പുണ്ടായ വാക്കുതർക്കം മാത്രമാണോ കാരണമെന്നതിൽ പൊലീസിന് സംശയമുണ്ട്. പിന്നീട് പലതവണ ഇവിടെ റൂമെടുത്തിട്ടുള്ള അജീഷ് അയ്യപ്പനുമായി ഉരസാൻ ശ്രമിച്ചിട്ടുള്ളതായും വ്യക്തമായിട്ടുണ്ട്. ഭാര്യയുമായുള്ള പിണക്കം തീർക്കാൻ അവരെ ഹോട്ടൽ മുറിയിലേക്ക് വിളിച്ചുവരുത്തിയ അജേഷ് ശ്രമം വിജയിക്കാതായപ്പോൾ ഹോട്ടലിൽ ബഹളമുണ്ടാക്കിയത് അയ്യപ്പൻ ചോദ്യം ചെയ്തതും വൈരാഗ്യം മൂർച്ഛിക്കാൻ കാരണമായിട്ടുണ്ട്. ഇത്തരം കാര്യങ്ങളിൽ അജീഷിന്റെ മൊഴികളുമായി ബന്ധിപ്പിക്കാവുന്ന പരമാവധി തെളിവുകൾ ശേഖരിക്കുന്നതിനൊപ്പം കൊലപാതകത്തിന്റെ കൃത്യമായ കാരണം കണ്ടെത്താനുമാണ് പൊലീസിന്റെ ശ്രമം.
അഞ്ച് ദിവസത്തേക്കാണ് അജീഷിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. ഇനിയുള്ള നാല് ദിവസങ്ങൾക്കുള്ളിൽ ചോദ്യംചെയ്യലും തെളിവെടുപ്പും പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. അജീഷിനെതിരെ ജില്ലാ ഭരണകൂടം നിരസിച്ച കാപ്പ നിയമപ്രകാരമുള്ള നടപടികൾ കൊലപാതകത്തിന്റെയും നെടുമങ്ങാട്ടെ കൊലപാതകശ്രമങ്ങളുടെയും പശ്ചാത്തലത്തിൽ പുനരാരംഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |