തിരുവനന്തപുരം : വെളളറട ആറാട്ടുകുഴി ചടയമംഗലം പുത്തൻ വീട്ടിൽ സനൽ കുമാറിന്റെ മകൻ പ്രവീൺ കുമാറിനെ(27) കുത്തി കൊലപ്പെടുത്തിയ കേസിൽ രണ്ട് പ്രതികളെയും കോടതി 10 വർഷം കഠിന തടവിനും മൂന്നുലക്ഷം രൂപ പിഴയ്ക്കും ശിക്ഷിച്ചു. പിഴ ഒടുക്കിയില്ലെങ്കിൽ പ്രതികൾ മൂന്നുമാസം അധിക തടവ് അനുഭവിക്കണം. ആറാം അഡിഷണൽ ജില്ലാ സെഷൻസ് ജഡ്ജി കെ. എൻ. അജിത് കുമാറാണ് പ്രതികളെ ശിക്ഷിച്ചത്.
വെളളറട അരിവാട്ടുകോണം വിനീത് ഭവനിൽ രഘുപണിക്കരുടെ മകൻ മിൽമ വിജയൻ എന്ന വിജയൻ, വെളളറട ആനപ്പാറ ഒാടൽവിള എസ്.വി. ഭവനിൽ സത്യന്റെ മകൻ ലൗവിൻ എന്നിവരാണ് പ്രതികൾ.
2012 ജനുവരി ഒൻപതിന് രാത്രി ഒൻപത് മണിക്കാണ് പ്രതികൾ ആറാട്ടുകുഴി ജംഗ്ഷനിൽവച്ച് പ്രവീണിനെയും പ്രവീണിന്റെ മാതൃസഹോദരൻ ബിനു കുമാറിനെയും ആക്രമിച്ചത്. കേസിലെ പ്രതിയായ വിജയന്റെ ലോറിയിൽ അനധികൃത മണൽ കടത്ത് നടക്കുന്നതിനെ സംബന്ധിച്ച് പ്രവീണും ബിനുകുമാറും പൊലീസിന് വിവരം നൽകിയിരുന്നു. ഇതേതുടർന്ന് ഏറെനാൾ വിജയന്റെ ലോറി പൊലീസ് കസ്റ്റഡിയിലായിരുന്നു. ഈ വിഷയത്തെ ചൊല്ലിയാണ് പ്രതികൾ പ്രവീണിനെ മർദ്ദിച്ചത്. ബിനുകുമാർ ഇതിനെ ചോദ്യംചെയ്തപ്പോഴാണ് ബിനുകുമാറിനും മാരകമായി കുത്തേറ്റത്. ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും പ്രവീൺ അടുത്ത ദിവസം മരിച്ചു. വിചാരണ സമയത്ത് പ്രവീണിനൊപ്പം മാരകമായി കുത്തേറ്റ ബിനുകുമാർ കൂറുമാറി പ്രതികൾക്ക് ഒപ്പം ചേർന്നു. സാക്ഷികൾ കൂറുമാറിയെങ്കിലും സാഹചര്യത്തെളിവുകളും ശാസ്ത്രീയപരിശോധനാ റിപ്പോർട്ടുകളുമാണ് പ്രോസിക്യൂഷൻ തെളിവിനായി അവലംബിച്ചത്. അഡിഷണൽ പബ്ളിക് പ്രോസിക്യൂട്ടർ എം. സലാഹുദ്ദീൻ ഹാജരായി.പ്രതികൾക്കുളള ശിക്ഷയിൽ സംതൃപ്തരല്ലെന്ന് പബ്ളിക് പ്രോസിക്യൂട്ടറും കൊല്ലപ്പെട്ട പ്രവീണിന്റെ മാതാവ് ഷീലാകുമാരിയും വ്യക്തമാക്കി. വിധിക്കെതിരെ അപ്പീൽ പോകുമെന്നും ഇരുവരും അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |