വിഴിഞ്ഞം: കടകൾ കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതി അറസ്റ്റിൽ. ബാലരാമപുരം ആർ.സി തെരുവ് ഷീലാഭവനിൽ ഷിജിനെയാണ് (34) വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വര ഭാഗത്തുള്ള കട കുത്തിത്തുറന്ന് പെട്ടിയിലുണ്ടായിരുന്ന പണവും സിഗരറ്റ് അടക്കമുള്ള സാധനങ്ങളുമാണ് മോഷ്ടിച്ചത്. മോഷണ വസ്തുക്കളുമായി പോകവേ പട്രോളിംഗ് പൊലീസ് ഇയാളെ പിൻതുടർന്ന് പിടികൂടുകയായിരുന്നു.
മോഷണക്കേസിൽ ജയിൽശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷമാണ് വീണ്ടും മോഷണം നടത്തിയത്. ബാലരാമപുരത്തെ മൊബൈൽ കട കുത്തിത്തുറന്ന് മൊബൈൽ ഫോണുകൾ കവർന്ന കേസിലെ പ്രതിയാണ്. മുഷിഞ്ഞ വസ്ത്രങ്ങൾ ധരിച്ച് കടകളുടെ മുന്നിൽ കിടന്നുറങ്ങും. അർദ്ധരാത്രിയോടെ കട കുത്തിപ്പൊളിച്ച് പണവും സാധനങ്ങളും മോഷ്ടിക്കുന്നതാണ് ഇയാളുടെ രീതിയെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു. ആഴിമല ക്ഷേത്രത്തിലെ കാണിക്കവഞ്ചികൾ തകർത്ത് പണം കവർന്നകേസിലും പ്രതിയാണ്. വിഴിഞ്ഞം ഇൻസ്‌പെക്ടർ പ്രജീഷ് ശശി, എസ്.ഐമാരായ കെ.എൽ.സമ്പത്ത്, വിനോജ്.ജി. സി.പി.ഒ സാജൻ എന്നിവരുൾപ്പെട്ട സംഘമാണ് ഇയാളെ അറസ്റ്റുചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |