ഓച്ചിറ: അഴീക്കൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ഉത്സവത്തോടനുബന്ധിച്ച് നടന്ന ഗാനമേള അവസാനിച്ച സമയത്ത് ഗാനമേളക്കാർ വീണ്ടും പാട്ട് പാടണം എന്നാവശ്യപ്പെട്ട് സംഘർഷം. തുടർന്ന് പൊലീസ് ലാത്തി വീശി, നിരവധി പേർക്ക് പരിക്കേറ്റു. 4 പേരെ ഓച്ചിറ പൊലീസ് കസ്റ്റഡിയിലെടുത്തു. രണ്ട് പൊലീസുകാർക്കും നിരവധി നാട്ടുകാർക്കും ലാത്തി ചാർജ്ജിൽ പരിക്കേറ്റു. പൊലീസിനെ ഇഷ്ടികയും പാത്രങ്ങളും ഉപയോഗിച്ച് ആക്രമിച്ച ഷാൻ എന്നയാൾ ഉൾപ്പെടെ പത്തോളം പേർക്കെതിരെ കേസെടുത്തു. ഓച്ചിറ പൊലീസ് ഇൻസ്പെക്ടർ പി. വിനോദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തെയാണ് ആക്രമിച്ചത്. കൺട്രോൾ റൂമിൽ അറിയിച്ചതിനെ തുടർന്ന് കൂടുതൽ പൊലീസ് സ്ഥലത്തെത്തിയാണ് കൂട്ടം കൂടിയവരെ പിരിച്ചു വിട്ടത്. അഴീക്കൽ സ്വദേശികളായ മുല്ലശ്ശേരിൽ വീട്ടിൽ ജീവൻ, തുണ്ടുപറമ്പിൽ കിരൺ, കൊച്ചുതോപ്പിൽ മനു, വലിയവീട്ടിൽ മഹേഷ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഘർഷത്തിനിടയിൽ പരിക്കേറ്റ സി.പി.ഒ ശിവപ്രസാദ്, എസ്.എെ സതീഷ്കുമാർ എന്നിവർ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. കസ്റ്റഡിയിൽ എടുത്തവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |