കുന്നിക്കോട് : ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ യുവതിയെ വഴിയിൽ തടഞ്ഞ് നിറുത്തി അപമാനിക്കാൻ ശ്രമിച്ച രണ്ടുപേർ അറസ്റ്റിൽ. മേലില സർക്കാർ സ്കൂളിന് സമീപം മഹേഷ് ഭവനിൽ മനോജ് (28), മേലില കിണറ്റിൻകര വയലിറക്കത്ത് പുത്തൻ വീട്ടിൽ ഗണേഷ് (23) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ചെവ്വാഴ്ച രാത്രി എട്ട് മണിയോടെ മേലില വില്ലൂർ നരിക്കുഴി എള്ളുവിള ഭാഗത്താണ് സംഭവം നടന്നത്. പുനലൂരിലെ ധനകാര്യ സ്ഥാപനത്തിലെ ജോലി കഴിഞ്ഞ് രാത്രിയിൽ മേലിലയിലുള്ള വീട്ടിലേക്ക് പോകും വഴിയാണ് യുവതിയെ ഓട്ടോറിക്ഷയിൽ പിൻതുടർന്നെത്തിയവർ അപമാനിക്കാൻ ശ്രമിച്ചത്. യുവതി പരാതി നൽകിയതിനെ തുടർന്ന് കുന്നിക്കോട് പൊലീസ് പ്രതികളെയും ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു.
പുനലൂരിൽ നിന്ന് കുന്നിക്കോട് ബസിറങ്ങിയ യുവതി, കാൽനടയായിട്ടാണ് വീട്ടിലേക്ക് പോയത്. ഇത് ശ്രദ്ധിച്ച പ്രതികൾ യുവതിയെ ഓട്ടോറിക്ഷയിൽ പിന്തുടരുകയായിരുന്നു. വഴിമദ്ധ്യേ ആളൊഴിഞ്ഞ ഭാഗം എത്തിയപ്പോൾ ഓട്ടോറിക്ഷയിൽ ഇരുന്ന പ്രതികൾ യുവതിയെ പിന്നിൽ നിന്ന് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ യുവതിയുടെ വലത് കാലിന് പരിക്കേറ്റു. കുന്നിക്കോട് എസ്.എച്ച്.ഒ പി.ഐ.മുബാറക്കിന്റെ നേതൃത്വതിൽ എസ്.ഐ. ബൈജു മീര, സീനിയർ സി.പി.ഒ ബാബുരാജ്, സി.പി.ഒ അഭിലാഷ് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |