പാലാ: കടം കൊടുത്ത നൂറുരൂപ തിരികെ ചോദിച്ചയാളെ കറിക്കത്തികൊണ്ട് വെട്ടിക്കൊല്ലാൻ ശ്രമം. പാലാ അഡാർട്ട് റോഡിലുള്ള തോംസൺ ലോഡ്ജിലെ താമസക്കാരനായ കൊല്ലം പത്തനാപുരം പാതിരിക്കൽ നെടുമ്പ്രം ഭാഗത്ത് പുതുകുന്നേൽ വീട്ടിൽ ഷിബുവിനെയാണ് (44) അടുത്ത മുറിയിലെ താമസക്കാരനായ ആലുവ ചൂർണ്ണിക്കര മാടാനി ജോബി (47) വെട്ടിക്കൊല്ലാൻ ശ്രമിച്ചത്.
പാലാ മുരിക്കുംപുഴയിൽ ബൈക്ക് മെക്കാനിക്ക് ആയ ഷിബു അടുത്ത മുറിയിലെ താമസക്കാരനായ ജോബി തനിക്ക് തരാനുള്ള നൂറു രൂപ തിരികെ ചോദിച്ചാണ് ജോബിയുടെ മുറിയിൽ എത്തിയത്. ഈ സമയം മദ്യലഹരിയിലായിരുന്ന ജോബി ഷിബുവുമായി വഴക്കിണ്ടാക്കുകയും പച്ചക്കറി അരിഞ്ഞു കൊണ്ടിരുന്ന കത്തികൊണ്ട് ഷിബുവിനെ തുരുതുരാ വെട്ടുകയും കുത്തുകയുമായിരുന്നു. ഷിബുവിന്റെ മുഖത്തും നെഞ്ചിലും കഴുത്തിലും പുറത്തും വയറിലുമായി ഒരു ഡസൻ മുറിവുകളുണ്ട്.
അടുത്ത മുറിയിലെ താമസക്കാരാണ് ഷിബുവിനെ പാലാ താലൂക്ക് ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചത്. ഷിബു അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു.
പാലാ പൊലീസ് ഇൻസ്പെക്ടർ കെ.പി. തോംസണിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |