കൊച്ചി: വിവാഹ വാഗ്ദാനം നൽകി മുൻ ജീവനക്കാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പാലാരിവട്ടത്തെ ഡീപ് ഇങ്ക് ടാറ്റൂ സ്റ്റുഡിയോ ഉടമയും കാസർകോട് സ്വദേശിയുമായ കുൽദീപ് കൃഷ്ണയ്ക്കെതിരെ പൊലീസ് കേസെടുത്തു. മലപ്പുറം സ്വദേശിനിയുടെ പരാതിയിലാണ് നടപടി. കുൽദീപ് ഒളിവിലാണ്. ഇയാൾ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. യുവതിയുടെ രഹസ്യമൊഴി മജിസ്ട്രേറ്റിന് മുന്നിലെത്തിച്ച് രേഖപ്പെടുത്തും. 2020ലാണ് കേസിനാസ്പദമായ സംഭവം. ടാറ്റൂ ചെയ്യാൻ പഠിപ്പിക്കാമെന്നും ആർട്ടിസ്റ്റായി ജോലി നൽകാമെന്നും ഉറപ്പ് നൽകി. പിന്നീട് വിവാഹ വാഗ്ദാനം നൽകിയായിരുന്നു പീഡനം. കൊച്ചിയിലുൾപ്പെടെ പല ഹോട്ടലുകളിൽ വച്ച് മദ്യം നൽകി പീഡിപ്പിച്ചതായും ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും യുവതി പരാതിയിൽ പറയുന്നു. സ്വർണ്ണവും പണവുമടക്കം കുൽദീപ് തട്ടിയെടുത്തെന്നും പരാതിയിലുണ്ട്.
അതേസമയം, യുവതി സാമ്പത്തിക ക്രമക്കേട് നടത്തിയതായും ഭീഷണിപ്പെടുത്താൻ ശ്രമിച്ചതായും നേരത്തെ കുൽദീപ് പൊലീസിൽ പരാതി നൽകിയിരുന്നു. യുവതി ജനുവരിയിലാണ് സ്ഥാപനത്തിലെ ജോലി ഉപേക്ഷിച്ചത്. ഈ കേസിൽ പാലാരിവട്ടം പൊലീസ് യുവതിയോട് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. സ്റ്റേഷനിൽ എത്തിയപ്പോഴാണ് യുവതി പീഡനവിവരം പറഞ്ഞത്. അതേസമയം, യുവതിയും കുൽദീപും അടുപ്പത്തിലായിരുന്നെന്നും മറ്റൊരു യുവതിയെച്ചൊല്ലി ഇരുവരും തെറ്റുകയായിരുന്നെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാൾക്കെതിരെ മറ്റു പരാതികൾ ഉണ്ടോയെന്ന് പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു.
നേരത്തെ, കൊച്ചി ഇടപ്പള്ളിയിലെ ഇങ്ക്ഫെക്റ്റെഡ് ടാറ്റൂ സ്റ്റുഡിയോയിലെ ആർട്ടിസ്റ്റ് സുജീഷിനെ ആറു യുവതികളുടെ പീഡന പരാതിയിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |