ഇരിങ്ങാലക്കുട : നഗരഹൃദയത്തിൽ ബസ് സ്റ്റാൻഡിന് സമീപത്ത് പേ ആൻഡ് പാർക്കിന് മറവിലുള്ള വ്യാജമദ്യ നിർമ്മാണ യൂണിറ്റ് പിടികൂടി. ആൽത്തറ വില്ലേജ് ഓഫീസ് റോഡിൽ രണ്ട് നില വീട്ടിലാണ് വ്യാജ മദ്യ നിർമ്മാണ യൂണിറ്റ് പ്രവർത്തിച്ചിരുന്നത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്‌സൈസ് തൃശൂർ ഇന്റലിജന്റ്സ് വിഭാഗവും ഇരിങ്ങാലക്കുട എക്‌സൈസ് സംഘവും നടത്തിയ പരിശോധനയിലാണ് വ്യാജ മദ്യ നിർമ്മാണ യൂണിറ്റ് കണ്ടെത്തിയത്. വീട്ടുടമയായ രഘു, വാടകക്കാരനായ വിനു എന്നിവരെ എക്‌സൈസ് സംഘം പിടികൂടി. 800 അരലിറ്റർ കുപ്പികളിലായി മദ്യം നിർമ്മിച്ച് പാക്ക് ചെയ്ത നിലയിൽ കണ്ടെത്തിയിട്ടുണ്ട്. പാക്കിംഗ് സീലുകൾ വ്യാജമായി നിർമ്മിച്ച് കുപ്പികളിൽ പതിച്ചിട്ടുമുണ്ട്. കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് വ്യാജമദ്യ നിർമ്മാണ യൂണിറ്റ് പ്രവർത്തിച്ചിരുന്നത്.
വീടിന് മുന്നിലായി പേ ആൻഡ് പാർക്ക് സംവിധാനം ഒരുക്കിയിരുന്നതിനാൽ നിരന്തരം ഇവിടെ വാഹനങ്ങൾ വന്ന് പോകുന്നത് പ്രദേശവാസികൾ കാര്യമായി എടുക്കാറുണ്ടായിരുന്നില്ല. സീൽ പതിപ്പിക്കാനും മിക്‌സിംഗ് നടത്താനും എല്ലാം പ്രത്യേക യന്ത്രസംവിധാനം ഇവിടെ ഒരുക്കിയിരുന്നു. മദ്യം നിർമ്മിക്കാനായി കന്നാസുകളിലായി സൂക്ഷിച്ചിരുന്ന നൂറ് കണക്കിന് ലിറ്റർ സ്പിരിറ്റും ലിറ്റർ കണക്കിന് തേനും പായ്ക്ക് ചെയ്യാനുള്ള ബോട്ടിലും എക്‌സൈസ് കണ്ടെത്തി.
ഇത് ഉപയോഗപെടുത്തിയാണ് പ്രതികൾ വ്യാജമദ്യം നിർമ്മിക്കാനാവശ്യമായ അംസ്‌കൃത വസ്തുക്കൾ എത്തിച്ചിരുന്നത്. എക്‌സൈസ് ഇന്റലിജൻസ് ഇൻസ്‌പെക്ടർ എസ്.മനോജ് കുമാർ, ഇരിങ്ങാലക്കുട റേഞ്ച് ഇൻസ്‌പെക്ടർ അനീഷ്, അസി.ഇൻസ്‌പെക്ടർ എ.മണികണ്ഠൻ, പ്രിവന്റീവ് ഓഫിസർമാരായ ഷിബു കെ.എസ്, സുനിൽകുമാർ പി.എസ്, സുരേന്ദ്രൻ പി. ആർ, രാമകൃഷ്ണൻ.കെ.ആർ, ലോനപ്പൻ.കെ.ജെ, ഗ്രേഡ് ഓഫീസർമാരായ വത്സൻ.കെ.കെ, സി.ബി.ജോഷി, സിവിൽ എക്‌സൈസ് ഓഫീസർമാരായ രാജേന്ദ്രൻ, ജോജോ, വനിത ഓഫീസർ ജയശ്രീ എന്നിവരാണ് എക്‌സൈസ് സംഘത്തിലുണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |