ചേർപ്പ്: മുത്തുള്ളിയാലിൽ സഹോദരനെ ജീവനോടെ കുഴിച്ചുമൂടിയ സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കെന്ന് പൊലീസ് വെളിപ്പെടുത്തൽ. ബാബുവിന്റെ മൃതദേഹം മറവു ചെയ്യാൻ ആരുടെയെങ്കിലും സഹായം ലഭിച്ചോയെന്ന് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. റിമാൻഡിലായ സാബുവിനെ കസ്റ്റഡിയിലെടുക്കാൻ ഇന്ന് പൊലീസ് അപേക്ഷ സമർപ്പിക്കും.
ബാബുവിനെ കുഴിച്ചുമൂടിയത് ജീവനോടെയാണെന്ന് കഴിഞ്ഞ ദിവസം കിട്ടിയ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാണ്. പോസ്റ്റ്‌മോർട്ടത്തിൽ ബാബുവിന്റെ ശ്വാസകോശത്തിൽ മണ്ണ് കണ്ടെത്തിയിരുന്നു. എന്നാൽ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി എന്നായിരുന്നു പ്രതി സാബു നൽകിയ മൊഴി. ജീവനോടെ കുഴിച്ച് മൂടിയാൽ മാത്രമേ ശ്വാസകോശത്തിൽ മണ്ണിന്റെ സാന്നിദ്ധ്യമുണ്ടാകൂ. ജീവനോടെയാകാം ബാബുവിനെ സാബു കുഴിച്ചുമൂടിയതെന്നാണ് നിഗമനം. തലയിൽ ആഴത്തിലുള്ള മുറിവും കണ്ടെത്തി. മദ്യപിച്ചെത്തി സ്ഥിരം ബഹളമുണ്ടാക്കുന്ന ബാബുവിനെ പ്രതിയായ സഹോദരൻ സാബു ഇക്കഴിഞ്ഞ 15 ന് രാത്രിയാണ് കൊലപ്പെടുത്തിയത്. കൊലയ്ക്ക് ശേഷം ഇവരുടെ വീടിന് സമീപത്തെ മുന്നൂറ് മീറ്റർ അകലെ ഒഴിഞ്ഞ കുറ്റിക്കാടുകൾ നിറഞ്ഞ പറമ്പിൽ മൃതദേഹം ഹോളോ ബ്രിക്‌സ് കട്ടകൾക്കിടയിൽ കുഴി ച്ചു മൂടിയ നിലയിലാണ് കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ പശുവിന് തീറ്റ നൽകാൻ പോകുന്ന വഴിയാണ് പ്രദേശവാസികൾ മണ്ണ് ഇളകി കിടന്നത് കണ്ട് പൊലീസിനെയും, നാട്ടുകാരെയും വിവരം അറിയച്ചത്. കേസിൽ സാബുവിനെയും അമ്മ പത്മാവതിയെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്. അബോധാവസ്ഥയിലായ ബാബു മരിച്ചെന്ന് കരുതി സഹോദരൻ സാബു കുഴിച്ചുമൂടിയതാകാമെന്നാണ് പൊലീസിന്റെ ഇപ്പോഴത്തെ വിലയിരുത്തൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |