101 ഏത്തം, ചാടി ഇൻക്വിലാബ് വിളിപ്പിച്ചു
തിരുവനന്തപുരം: തിരുവല്ലം പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലിരിക്കെ, നെല്ലിയോട് മേലേ ചരുവിള പുത്തൻ വീട്ടിൽ സി. പ്രഭാകരന്റെയും സുധയുടെയും മകൻ സുരേഷ് (40) മരിച്ചത് ക്രൂരമായ പൊലീസ് മർദ്ദനത്താലുണ്ടായ ഹൃദയാഘാതം കാരണമാണെന്ന് ഒപ്പം കസ്റ്റഡിയിലുണ്ടായിരുന്നയാൾ വെളിപ്പെടുത്തി. കസ്റ്റഡി മർദ്ദനമാണെന്ന് വ്യക്തമായതോടെ സി.ബി.ഐക്ക് വിട്ടിട്ടുണ്ട്.
സി.ഐ സുരേഷ് വി. നായരും ഗ്രേഡ് എസ്.ഐ സജീവും രണ്ട് ഹോം ഗാർഡുകളും ക്രൂരമായി മർദ്ദിച്ചു. അവശനായ സുരേഷ് മൂന്നുവട്ടം ഛർദ്ദിക്കുകയും ശ്വാസമെടുക്കാൻ പ്രയാസപ്പെടുകയും നെഞ്ചുവേദനയിൽ പുളയുകയും ചെയ്തിട്ടും പൊലീസ് അനങ്ങിയില്ല. സി.ഐയുടെ ജീപ്പ് സ്റ്റേഷനിലുണ്ടായിരുന്നിട്ടും ആശുപത്രിയിൽ എത്തിച്ചില്ല. മറ്റൊരു സ്വകാര്യ വാഹനം എത്തിച്ച് ഏറെ വൈകി ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും സുരേഷ് മരിച്ചിരുന്നു.
ദമ്പതിമാരെ ആക്രമിച്ചെന്ന പരാതിയിൽ സുരേഷിനെയും ഒപ്പമുണ്ടായിരുന്ന നാല് പേരെയും പിടികൂടിയപ്പോൾ തന്നെ പൊലീസ് മർദ്ദനം തുടങ്ങി. സുരേഷിനെ കാലിൽ അടിച്ച് ജീപ്പിലേക്ക് ഇടിച്ചു കയറ്റി. സ്റ്റേഷന് മുന്നിലിട്ടും അകത്തിട്ടും ക്രൂരമായി മർദ്ദിച്ചു. ലോക്കപ്പിൽ കുനിച്ച് നിറുത്തി മുതുകിൽ ഇടിച്ചു. ഹോംഗാർഡ് ഉണ്ണികൃഷ്ണനും മറ്റൊരാളും ബൂട്ടിട്ട് ചവിട്ടി. പിറ്റേന്ന് സി.ഐ കഠിനമായ വ്യായാമ മുറകൾ ചെയ്യിച്ചു. 101 ഏത്തമിടീച്ചു. 50 തവളച്ചാട്ടവും 50 പുഷ്അപ്പും ചെയ്യിച്ചു, ചാടിക്കൊണ്ട് 50വട്ടം ഇൻക്വിലാബ് സിന്ദാബാദ് വിളിപ്പിച്ചു. മുട്ടുവളയാതെ 50വട്ടം കൈ നിലത്തു കുത്തിച്ചു. പിന്നീട് സെല്ലിൽ അടച്ച സുരേഷിന് താൻ വെള്ളം കൊടുത്തു. മൂന്നു വട്ടം ഛർദ്ദിച്ചു. പിന്നാലെ നെഞ്ചുവേദനയും ശ്വാസംമുട്ടലുമുണ്ടായി. സി.ഐ സെൽ തുറന്ന് സുരേഷിനെ പുറത്തിറക്കിയെങ്കിലും ആശുപത്രിയിൽ കൊണ്ടുപോയില്ല. തീരെ അവശനായ സുരേഷിനെ വേറെ വാഹനം വന്നശേഷം നടത്തിയാണ് കൊണ്ടുപോയത്. രണ്ട് പൊലീസുകാരെയും കയറ്റി പൂന്തുറ ആശുപത്രിയിലും തുടർന്ന് സ്വകാര്യ ആശുപത്രിയിലും എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
ഭീഷണി, കാലുപിടുത്തം
ലാത്തികൊണ്ട് മർദ്ദിച്ചെന്നായിരുന്നു സുരേഷിനൊപ്പം ഉണ്ടായിരുന്നവരുടെ ആദ്യമൊഴി. പിന്നീട് സി.ഐയും പൊലീസുകാരും ഭീഷണിപ്പെടുത്തി മൊഴിമാറ്റിച്ചു. കള്ളമൊഴി വീഡിയോയിൽ റെക്കാർഡ് ചെയ്തു. പല കേസുകളിലും കുടുക്കുമെന്നും കസ്റ്റഡിയിൽ വാങ്ങി മർദ്ദിക്കുമെന്നും ഭീഷണിപ്പെടുത്തിയാണ് മൊഴിമാറ്റിച്ചത്. സുരേഷ് മരിച്ച ശേഷം സി.ഐ കാലുപിടിച്ചു. എത്ര ചെലവായാലും ജാമ്യത്തിലിറക്കാമെന്നും ജയിലിൽ കൊണ്ടുപോകാതെ ആശുപത്രിയിലാക്കാമെന്നും സി.ഐ പറഞ്ഞു. ക്രൈംബ്രാഞ്ചിനോടും മാദ്ധ്യമങ്ങളോടും മർദ്ദനവിവരം പറയരുതെന്നും ആവശ്യപ്പെട്ടു. ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അസുഖമില്ലാത്തവരെ അഡ്മിറ്റ് ചെയ്യാനാവില്ലെന്ന് ഡോക്ടർ പറഞ്ഞതോടെ വഞ്ചിയൂർ സി.ഐയും സംഘവുമെത്തി തങ്ങളെ ജയിലിലേക്ക് മാറ്റി. പിന്നീട് പൊലീസ് തടിതപ്പിയെന്നും സുരേഷിനൊപ്പം ഉണ്ടായിരുന്നയാൾ വെളിപ്പെടുത്തി.
നിരവധി ചതവുകൾ
സുരേഷിന്റെ താടിയെല്ലിനു താഴെ കഴുത്തിന്റെ വലതുവശത്ത്, കഴുത്തിനു മുൻപിൽ ഇടതുവശത്ത്, വലതു തുടയുടെ പിൻഭാഗത്ത്, കാൽമുട്ടിനു മുകളിൽ വലതു തുടയിൽ, ഇടതു കൈയുടെ പിൻഭാഗത്ത്, ഇടതു തുടയുടെ പിന്നിൽ, മുതുകിൽ മുകളിലും താഴെയും ഇടത്തും വലത്തും എന്നിങ്ങനെയാണ് ചതവുള്ളത്. എസ്.ഐമാരായ ബിപിൻപ്രകാശ്, വൈശാഖ്, ഗ്രേഡ് എസ്.ഐ സജീവ് എന്നിവർ സസ്പെൻഷനിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |