കൊച്ചി: കോളിളക്കം സൃഷ്ടിച്ച വർക്കല ശിവപ്രസാദ് കൊലക്കേസിൽ വിചാരണക്കോടതി ജീവപര്യന്തം കഠിന തടവിനു ശിക്ഷിച്ച ഏഴ് ദളിത് ഹ്യൂമൻ റൈറ്റ്സ് മൂവ്മെന്റ് (ഡി.എച്ച്.ആർ.എം) പ്രവർത്തകരിൽ ആറു പേരെ ഹൈക്കോടതി വെറുതേ വിട്ടു. ഒരു പ്രതിക്കെതിരെയുള്ള വധശ്രമക്കുറ്റം ശരിവച്ച ഡിവിഷൻ ബെഞ്ച് ,ഇയാളുടെ ശിക്ഷയും ശരിവച്ചു. ഡി.എച്ച്.ആർ.എം മുൻ സംസ്ഥാന ചെയർമാൻ ആലുവ സ്വദേശി ശെൽവരാജ്, തെക്കൻ മേഖലാ ഓർഗനൈസർ ചെറുന്നിയൂർ സ്വദേശി ദാസ്, കൊല്ലം പെരുമ്പുഴ സ്വദേശി ജയചന്ദ്രൻ, ചെറുന്നിയൂർ സ്വദേശി മധു എന്ന സജി, വർക്കല സ്വദേശി സുധി, അയിരൂർ സ്വദേശി പൊന്നുമോൻ എന്ന സുനിൽ എന്നിവരെയാണ് ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ, ജസ്റ്റിസ് സി. ജയകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വെറുതേ വിട്ടത്. അഞ്ചാം പ്രതി കൊല്ലം മുട്ടക്കാവുചേരി സ്വദേശി സുധിക്കെതിരെ ചുമത്തിയ വധശ്രമക്കുറ്റം ശരിവച്ചു. ഇതിന് വിചാരണക്കോടതി വിധിച്ച പത്തു വർഷത്തെ തടവുശിക്ഷ സുനി അനുഭവിക്കണം. എന്നാൽ ഇയാൾക്കെതിരായ കൊലക്കുറ്റം റദ്ദാക്കി.
2009 സെപ്തംബർ 23ന് രാവിലെ വർക്കല അയിരൂർ സ്വദേശി ശിവപ്രസാദിനെ പ്രഭാത സവാരിക്കിടെ വെട്ടിക്കൊലപ്പെടുത്തിയെന്നും കരിനിലക്കോട്ടുവച്ച് ചായക്കടക്കാരൻ അശോകനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചെന്നുമാണ് കേസ്. ഡി.എച്ച്.ആർ.എം എന്ന സംഘടനയെക്കുറിച്ച് ജനങ്ങളിൽ ഭീതി വളർത്താനാണ് പ്രതികൾ ഇതു ചെയ്തതെന്ന് പ്രോസിക്യൂഷൻ ആരോപിച്ചു. 16 പ്രതികളുണ്ടായിരുന്ന കേസിൽ വിചാരണ ആരംഭിക്കുന്നതിന് രണ്ടുനാൾ മുമ്പ് ഒരു പ്രതി മരിച്ചു. ആറാം പ്രതി മുകേഷ് ആക്രമണത്തിനുപയോഗിച്ച ആയുധങ്ങളുമായി ഒളിവിൽപ്പോയി. മറ്റൊരു പ്രതി സജീവനെയും പിടികൂടിയിട്ടില്ല. ശേഷിച്ച 13 പ്രതികളിൽ ഏഴുപേരെയാണ് തിരുവനന്തപുരം സെഷൻസ് കോടതി ശിക്ഷിച്ചത്. കൊലക്കുറ്റത്തിന് ജീവപര്യന്തം തടവും വധശ്രമത്തിന് പത്തുവർഷം തടവുമടക്കമുള്ള ശിക്ഷയാണ് വിധിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |