പോത്തൻകോട്: ഗുണ്ടാ നേതാവും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ അയിരൂപ്പാറ സ്വദേശി ബോംബെ കുമാറെന്ന വിജയകുമാറിനെ (56)യും സഹായി ചന്തുവിനെയും പോത്തൻകോട് പൊലീസ് അറസ്റ്റ് ചെയ്തു. അക്രമം മൊബൈലിൽ പകർത്താൻ ശ്രമിച്ച യുവാവിനെ മർദ്ദിക്കുകയും കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: കഴിഞ്ഞ 23ന് ചേങ്കോട്ടുകോണം ജംഗ്ഷന് സമീപം വിജയകുമാറും സംഘവും സഞ്ചരിച്ചിരുന്ന കാർ യുവാക്കൾ സഞ്ചരിച്ച സ്‌കൂട്ടറിൽ തട്ടിയതിനെ ചോദ്യം ചെയ്ത യുവാക്കളെ റോഡിലിട്ട് മർദ്ദിച്ചു. ഇതു മൊബൈലിൽ പകർത്താൻ ശ്രമിച്ചുവെന്നാരോപിച്ച് മെഡിക്കൽ കോളേജിൽ പോയി തിരികെ വരികയായിരുന്ന യുവാവിനെ മർദ്ദിക്കുകയും കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. തടയാൻ ചെന്ന യുവാവിന്റെ അമ്മയെ അസഭ്യം പറഞ്ഞു. ഈ സംഭവത്തിൽ അന്വേഷണം ആരംഭിച്ചിരുന്നു. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. കേസിലെ മൂന്നാം പ്രതിയാണ് വിജയകുമാർ. നാലാംപ്രതിയാണ് ചന്തു എന്ന സന്തോഷ് കുമാർ. സംഭവശേഷം മുങ്ങിയ വിജയകുമാറിനെ അമ്പലപ്പുഴയിൽ വച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ച വിജയകുമാറിനെ ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോത്തൻകോട്എസ്.ഐ. വിനോദ് വിക്രമാദിത്യൻ, പെലീസുദ്യോഗസ്ഥരായ രാജീവ്, ഷാബു, കിരൺ, മനു, വരുൺ ദിനേശ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |