കാസർകോട്: റെയിൽവേ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറിന് പുറത്തുള്ള അൺ റിസർവ്ഡ് ടിക്കറ്റ് കൗണ്ടറിൽ നിന്നു പണം കവർന്ന റെയിൽവേ ജീവനക്കാരൻ കാമറയിൽ കുടുങ്ങി. ഒടുവിൽ പണി കിട്ടുമെന്നറിഞ്ഞതോടെ മോഷ്ടിച്ച പണം തിരിച്ചു നൽകി തടിയൂരി.
ജില്ലയിലെ ഒരു പ്രധാന റെയിൽവേ സ്റ്റേഷനിൽ കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. ടിക്കറ്റ് കൗണ്ടറിനു സമീപത്തായി റെയിൽവേ റിട്ട. ജീവനക്കാരൻ നടത്തുന്ന 'ജന സാധാരണ' അൺ റിസർവ്ഡ് ടിക്കറ്റ് കൗണ്ടറിൽ നിന്നു ടിക്കറ്റ് വിറ്റു കിട്ടിയ ആയിരത്തോളം രൂപയാണ് കൗണ്ടർ ഉടമ അറിയാതെ ജീവനക്കാരൻ പോക്കറ്റിലാക്കിയത്. യാത്രക്കാരുടെ തിരക്ക് കുറഞ്ഞതോടെ കൗണ്ടറിൽ ഉണ്ടായിരുന്നയാൾ അൽപസമയം വിശ്രമിക്കാനായി പുറത്തുപോയപ്പോൾ കൗണ്ടർ പൂട്ടിയിരുന്നില്ല. ഇത് ശ്രദ്ധിച്ചുകൊണ്ടിരുന്ന ജീവനക്കാരൻ ടിക്കറ്റ് മെഷനിലെ ബോക്സിൽ സൂക്ഷിച്ച പണം എടുക്കുകയായിരുന്നു. പണം എണ്ണിയെടുത്ത് പോക്കറ്റിൽ ഇടുന്നത് സ്റ്റേഷനിലെ സി.സി.ടി.വി കാമറ ഒപ്പിയെടുത്തിരുന്നു. അല്പം കഴിഞ്ഞു കൗണ്ടറിലെത്തിയ ജീവനക്കാരൻ നോക്കിയപ്പോഴാണു പണം നഷ്ടമായ വിവരം അറിയുന്നത്.
ഉടനെ ടിക്കറ്റ് കൗണ്ടറിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ജീവനക്കാരോട് ഇതേക്കുറിച്ച് തിരക്കിയെങ്കിലും തിരക്കായിരുന്നുവെന്നും കണ്ടില്ലെന്നുമുള്ള മറുപടിയായിരുന്നു നൽകിയത്. തുടർന്ന് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് ഉദ്യോഗസ്ഥരോടു പരാതിപ്പെട്ടു. അവരെത്തി സി.സി.ടി.വി പരിശോധിച്ചപ്പോഴാണു കള്ളൻ കൗണ്ടറിൽ തന്നെ ഉണ്ടെന്നു കണ്ടെത്തിയത്. ജീവനക്കാരൻ ആദ്യം ഒഴിഞ്ഞുമാറിയെങ്കിലും സിസിടിവി ദൃശ്യങ്ങൾ ഉണ്ടെന്ന് ബോധ്യപ്പെട്ടതോടെ സമ്മതിക്കുകയും പണം തിരികെ നൽകുകുമായിരുന്നു. പണം നഷ്ടപ്പെട്ട ടിക്കറ്റ് കൗണ്ടറിലെ റിട്ട. ജീവനക്കാരന് പരാതി ഇല്ലെന്ന് അറിയിച്ചതിനാൽ ആർ.പി.എഫ് നടപടിക്കു മുതിർന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |