വൈക്കം: ഭാര്യയുമായി കലഹിച്ച് വീടുവിട്ടിറങ്ങിയ യുവാവ് ഒരു വയസുള്ള കുഞ്ഞിനെ വൈക്കം മഹാദേവ ക്ഷേത്രനടയിൽ ഉപേക്ഷിക്കാൻ ശ്രമിച്ചു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് മദ്യപിച്ച് ലക്കുകെട്ട യുവാവിനെ കസ്റ്റഡിയിലെടുത്ത പൊലീസ് കുഞ്ഞിനെ ഞീഴൂരിലെ വീട്ടിലെത്തിച്ച് മാതാവിന് കൈമാറി. ഇന്നലെ വൈകിട്ട് നാലോടെ വൈക്കം മഹാദേവ ക്ഷേത്രത്തിന്റ പടിഞ്ഞാറെനടയിലായിരുന്നു സംഭവം.
സംഭവത്തെക്കുറിച്ച് പൊലിീസ് പറയുന്നത് ഇങ്ങനെ.
ആലപ്പുഴ പെരുമ്പളം സ്വദേശിയായ യുവാവ് ഭർത്താവിനെ പിരിഞ്ഞു നിൽക്കുന്ന കുഞ്ഞുള്ള ഞീഴൂർ സ്വദേശിനിയായ യുവതിയെ പ്രണയിച്ച് വിവാഹം കഴിച്ചതാണ്. യുവാവിന് യുവതിയിൽ ഒരു വയസ് പ്രായമുള്ള കുഞ്ഞുണ്ട്. യുവാവിന്റ മാതാവ് മകന്റെ കുഞ്ഞിനെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടർന്ന് യുവാവ് കുഞ്ഞിനെ കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും യുവതി സമ്മതിച്ചില്ല. ഇതിനെ ചൊല്ലി ഇരുവരും വഴക്കുണ്ടാക്കി. ഇന്നലെ ഉച്ചകഴിഞ്ഞ് മദ്യപിച്ച് ഭാര്യവീട്ടിലെത്തിയ യുവാവ് ഭാര്യയെയും ഭാര്യാമാതാവിനേയും മർദ്ദിച്ച ശേഷം കുഞ്ഞുമായി ഓട്ടോറിക്ഷയിൽ കടന്നു കളഞ്ഞു. കുഞ്ഞുമായി തലയോലപറമ്പിലെയും വൈക്കത്തെയും ബാറുകളിലെത്തി മദ്യപിച്ചുലക്കുകെട്ട യുവാവ് കുഞ്ഞിനെ വൈക്കം മഹാദേവ ക്ഷേത്രത്തിന്റ പടിഞ്ഞാറെ നടയിൽ ഉപേക്ഷിക്കാൻ തുനിഞ്ഞു. നാട്ടുകാർ ഇടപ്പെട്ടതോടെ ഓട്ടോയിൽ കയറി പോയ ഇയാൾ ഓട്ടോക്കാരനോട് ഇത് തന്റെ കുഞ്ഞല്ലെന്ന് പറഞ്ഞു. കാര്യം പന്തിയല്ലെന്ന് മനസിലാക്കിയ ഓട്ടോക്കാരൻ യുവാവിനേയും കുഞ്ഞിനെയും വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ തെക്കേനടയിലെത്തിച്ചു. ഓട്ടോയിൽ നിന്നിറങ്ങിയ യുവാവ് കുഞ്ഞിനെ ക്ഷേത്ര നടയിൽ വീണ്ടും ഉപേക്ഷിക്കാൻ ശ്രമം നടത്തിയപ്പോൾ നാട്ടുകാർ പൊലിസിൽ അറിയിക്കുകയായിരുന്നു.
ഭാര്യവീട്ടിൽ വീണ്ടും സംഘർഷമുണ്ടാക്കിയതിനെ തുടർന്ന് യുവാവിനെ കടുത്തുരുത്തി പൊലീസ് കസ്റ്റഡിയിലെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |