കോട്ടയ്ക്കൽ: ആറു മാസം പ്രായമുള്ള സ്വന്തം കുഞ്ഞിന്റെ കഴുത്തിൽ കത്തി വച്ച് വധിക്കുമെന്നു ഭീഷണിപ്പെടുത്തി വീടിന്റെ മുകൾ നിലയിൽ കയറി യുവാവിന്റെ പരാക്രമം. അഞ്ചര മണിക്കൂറോളം കൈക്കുഞ്ഞുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവിനെ ഒടുവിൽ പൊലീസ് കീഴ്‌പ്പെടുത്തി. അമിതമായ മയക്കുമരുന്ന് ഉപയോഗത്താൽ മാനസികനില തെറ്റിയ യുവാവിനെ ബന്ധുക്കൾ വെട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.
രാവിലെ ഏഴിനാണ് കോട്ടയ്ക്കൽ ചങ്കുവെട്ടിക്കുണ്ട് സ്വദേശിയായ 31കാരൻ കുട്ടിയുമായി രണ്ടാംനിലയുടെ മുകളിൽ കയറിയത്. കൈവശം രണ്ടു കത്തികളുണ്ടായിരുന്നു. പുറത്തുനിന്ന് കോണി വച്ച് കയറിയ യുവാവ് പിന്നീട് ഇതെടുത്ത് ടെറസിലേക്ക് വച്ചു . വീട്ടുകാർ അറിയിച്ചതിനെ തുടർന്ന് പൊലീസും അഗ്നിശമനസേനയും സ്ഥലത്തെത്തി അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പൊലീസിനെ കണ്ടതോടെ കുട്ടിയെ വായുവിൽ വീശുകയും കത്തി കൊണ്ടു പലതവണ കുത്താനൊരുങ്ങുകയും ചെയ്തു. ടെറസിലേക്ക് കയറാൻ കഴിയുന്ന ഭാഗത്താണ് യുവാവ് നിന്നിരുന്നതെന്നതിനാൽ പൊലീസിന് മുകളിലേക്ക് കയറാനായില്ല. പിന്മാറിയ പൊലീസ് ബന്ധുക്കളെ ഉപയോഗിച്ച് അനുനനയശ്രമം തുടങ്ങി. വഴങ്ങാതിരുന്നതിനെ തുടർന്ന് യുവാവിനെ പഠിപ്പിച്ച ഉസ്താദിനെ വരുത്തി സംസാരിപ്പിച്ചു. ഏറെനേരം നടന്ന സംഭാഷണത്തിനൊടുവിൽ ഒരു കത്തി യുവാവ് ഉപേക്ഷിച്ചു. ഇതിനിടെ സ്ഥലത്തെത്തിയ ഭാര്യാപിതാവ് അനുനയസ്വരത്തിൽ സംസാരിച്ചതോടെ രണ്ടാമത്തെ കത്തിയും ഉപേക്ഷിച്ചു. തുടർന്ന് ഫയർഫോഴ്സിന്റെ കോണി ഉപയോഗിച്ച് ഭാര്യാപിതാവിനെ ടെറസിലേക്ക് കയറ്റി സംസാരിപ്പിച്ച് യുവാവിന്റെ ശ്രദ്ധ തിരിച്ചു. ഇതിനിടെ മറ്റൊരിടത്തു കൂടി മുകളിലെത്തിയ പൊലീസ് സംഘം പെട്ടെന്നുള്ള നീക്കത്തിലൂടെ യുവാവിനെ കീഴ്‌പ്പെടുത്തി കുട്ടിയെ രക്ഷിക്കുകയായിരുന്നു. പന്ത്രണ്ടരയോടെയാണ് ഇയാളെ കീഴ്‌പ്പെടുത്താനായത്. കുട്ടിയെ ഉടൻ ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിലാക്കി. കുഞ്ഞിന് പോറൽ പോലുമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |