കൊച്ചി: 22 വയസിനിടെ കവർച്ച, വാഹനമോഷണം, ഭവനഭേദനം, ജയിൽചാട്ടം തുടങ്ങി സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിലായി മുപ്പതോളം കേസുകളിൽ പ്രതിയായ മലപ്പുറം കൊണ്ടോട്ടി കൈതയ്ക്കപറമ്പ് വീട്ടിൽ റംഷാദിനെ കൊച്ചി സെൻട്രൽ പൊലീസ് അറസ്റ്റുചെയ്തു.
ഇയാളുടെ പേരിൽ തിരൂരങ്ങാടി (6 കേസ്), മഞ്ചേരി (7), കൊണ്ടോട്ടി (4), വെള്ളായിൽ, മെഡിക്കൽ കോളേജ്, വടകര, മലപ്പുറം, വാഴയ്ക്കൽ, പെരിന്തൽമണ്ണ സ്റ്റേഷനുകളിൽ മോഷണക്കുറ്റത്തിനും മഞ്ചേരി ജയിലിൽനിന്ന് രണ്ടുപ്രാവശ്യം തടവുചാടാൻ ശ്രമിച്ചതിനും കേസുകളുണ്ട്. എറണാകുളത്ത് പൊലീസിന്റെ വാഹനപരിശോധനയ്ക്കിടയിൽ സംശയംതോന്നിയ ഒരു ഓട്ടോറിക്ഷയുടെ നമ്പർ ബൈക്കിന്റേതാണെന്ന് കണ്ടെത്തിയാണ് കേസിന് വഴിത്തിരിവായത്. നഗരത്തിൽ നടന്ന പല വാഹനമോഷണങ്ങളുടെയും പിറകിൽ റംഷാദാണെന്ന് പൊലീസ് മനസിലാക്കി.
മൂന്നുനാലു ദിവസത്തെ നിരീക്ഷണത്തിനുശേഷം എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നാണ് പ്രതിയെ പിടികൂടിയത്. പിടിയിലാകുമ്പോൾ ഇയാളുടെ കൈവശം മോഷ്ടിച്ചെടുത്ത പെട്ടിഓട്ടോറിക്ഷ ഉണ്ടായിരുന്നു. വാഹനമോഷണക്കേസുകൾ പിടിക്കുവാനായി സിറ്റി പൊലീസ് കമ്മീഷണർ സി. നാഗരാജു, ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ കുര്യാക്കോസ് എന്നിവരുടെ നിർദേശപ്രകാരം എറണാകുളം സെൻട്രൽ അസിസ്റ്റന്റ് കമ്മീഷണർ ജയകുമാർ, ഇൻസ്പെക്ടർ എസ്. വിജയശങ്കർ എന്നിവരുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്. പ്രിൻസിപ്പൽ സബ് ഇൻസ്പെക്ടർ പ്രേംകുമാർ സബ് ഇൻസ്പെക്ടർമാരായ അഖിൽ, ഷാജി, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ അനീഷ്, ഇഗ്നേഷ്യസ്, വിനോദ്, ഷിഹാബ് തുടങ്ങിയരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
പ്രതിയെ കോടതിയിൽ ഹാജരാക്കിയശേഷം കസ്റ്റഡിയിൽ വാങ്ങാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |