ആലപ്പുഴ: ഡേറ്റിംഗ് ആപ്പിലൂടെ പരിചയപെട്ട് ആലപ്പുഴ സ്വദേശിയിൽ നിന്ന് പത്ത് ലക്ഷം രൂപ തട്ടിയെടുത്ത നൈജീരിയൻ പൗരനെ സൈബർ പൊലീസ് ഉത്തർപ്രദേശിൽ നിന്ന് അറസ്റ്റു ചെയ്തു.
എനുക അഭിൻസി ഇഫെന്ന നൈജീരിയക്കാരനെ ആലപ്പുഴ സൈബർ ഇൻസ്പെക്ടർ എം.കെ.രാജേഷിന്റെ നേതൃത്വത്തിലുള്ള പൊലീസിന്റെ പ്രത്യേക സംഘമാണ് നോയിഡയിൽ നിന്നും സാഹസികമായി വലയിലാക്കിയത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്.
ആലപ്പുഴ സ്വദേശിനിയായ യുവതി ഡേറ്റിംഗ് ആപ്പായ ക്വാക്ക് ക്വാക്കിലൂടെയാണ് പ്രതിയെ പരിചയപ്പെട്ടത്. പ്രതി അമേരിക്കയിൽ പൈലറ്റാണെന്നും ഇന്ത്യക്കാരിയായ യുവതിയെ വിവാഹം കഴിക്കാൻ താത്പര്യമുണ്ടെന്നും പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. തുടർന്ന് താൻ ഇൻഡ്യയിൽ എത്തിയിട്ടുണ്ടെന്നും കൈവെമുള്ള യു.എസ് ഡോളർ എക്‌സ്‌ചേഞ്ച് ചെയ്യുന്നതിനും മറ്റ് പല കാര്യങ്ങൾക്കുമായി ഇൻഡ്യൻ പണം ആവശ്യമുണ്ടെന്നു പറഞ്ഞ് ഇയാൾ പല തവണയായി 10 ലക്ഷം രൂപയോളം രൂപ യുവതിയിൽ നിന്നും തട്ടിയെടുത്തു.
വീണ്ടും പണം ആവശ്യപ്പെട്ടതനുസരിച്ച് 11 ലക്ഷം രൂപ അയച്ചു കൊടുക്കുന്നതിനായി യുവതി ബാങ്കിൽ എത്തിയപ്പോൾ ബാങ്ക് ഉദ്യോഗസ്ഥർക്ക് സംശയം തോന്നി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സൈബർ കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ജില്ലാ പൊലീസ് മേധാവി ജി.ജയ്‌ദേവിന്റെ നിർദ്ദേശത്തെത്തുടർന്ന് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി. അന്വേഷണ സംഘം ഡൽഹിയിലേയ്ക്ക് പുറപ്പെട്ട് ഗ്രേറ്റർ നോയിഡയിൽ താമസിച്ച് അന്വേഷണം നടത്തി പ്രതിയിലേയ്ക്ക് എത്തുകയായിരുന്നു. പ്രതിയെ ചോദ്യം ചെയ്തതിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ കോടിക്കണക്കിനുരൂപയുടെ തട്ടിപ്പാണ് പുറത്ത് വന്നിട്ടുളളത്. എല്ലാ സംസ്ഥാനങ്ങളിലും ഏജന്റുമാരുമായാണ് ഇവർ പ്രവർത്തിച്ചുവരുന്നത്. നിരവധി കോൾ വിവരങ്ങൾ പരിശോധിച്ചും ആയിരക്കണക്കിന് സിം കാർഡ് അഡ്രസുകൾ പരിശോധിച്ചുമാണ് പൊലീസ് പ്രതിയിലേയ്ക്ക് എത്തി ചേർന്നത്. പ്രതിയുടെ സംഘാംഗങ്ങളെ പിടികൂടുന്നതിനായി വിവിധ സംസ്ഥാനങ്ങളിലേയ്ക്ക് ആലപ്പുഴ സൈബർ ക്രൈം പൊലീസിന്റെ അന്വേഷണം വ്യാപിച്ചിട്ടുണ്ട്. സി.ഐയ്ക്ക് ഒപ്പം മോഹൻകുമാർ, എ.എസ്.ശരത് ചന്ദ്രൻ, സീനിയർ സി.പി.ഒമാരായ ബിജു, സതീഷ് ബാബു, സി.പി.ഒമാരായ അരുൺ കുമാർ, സിദ്ധിക്ക് ഉൾ അക്സർ എന്നിവരുമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |