ചേലക്കര: കേരളത്തിലെ വിവിധ ജില്ലകളിൽ ആളില്ലാത്ത വീടുകളിൽ മോഷണം പതിവാക്കിയ ചാലക്കുടി പെറിയാക്കര വീട്ടിൽ ജയ്സൺ എന്ന സുനാമി ജയ്സൺ (52) നെയും മോഷണം മുതലുകൾ വിറ്റു കൊടുക്കുന്നതിനും മറ്റും ജയ്സണ് സഹായം ചെയ്തുകൊടുത്ത പാവറട്ടി മരുതയൂർ തൊണ്ണൂർകൊടി വീട്ടിൽ ഷഹീൻ (30) നെയും തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ ആർ. ആദിത്യയുടെ നേതൃത്വത്തിലുള്ള തൃശൂർ സിറ്റി ഷാഡോ പൊലീസും ചേലക്കര പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ മാർച്ച് 26ന് ചേലക്കര അന്തിമഹാകാളൻകാവ് ഉത്സവദിവസം ചേലക്കര നാട്യൻചിറ കുന്നത്തൂപീടികയിൽ നൗഷാദിന്റെ വീട് കുത്തിത്തുറന്ന് 12 പവൻ സ്വർണാഭരണങ്ങളും 50,000 രൂപയും മോഷണം നടത്തിയ കേസും മാളയിലെയും കോട്ടയത്തെയും ഓരോ വീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തുകയും ചെയ്തിട്ടുണ്ടെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. ഒരു വർഷം മുമ്പ് ആലുവയിൽ മോഷണത്തിന് പിടിച്ച ശേഷം മൂന്നു മാസം മുമ്പണ് പ്രതി ജാമ്യം എടുത്ത് ജയിലിൽ നിന്നും ഇറങ്ങിയത്. ആളില്ലാത്ത വീടുകളിൽ മാത്രം മോഷണം നടത്തുന്ന പ്രതി വീടിനു മുമ്പിൽ ന്യൂസ് പേപ്പർ എടുക്കാതെ കിടക്കുന്നതായി കണ്ടാൽ ആളില്ല എന്നുറപ്പിച്ച് ആ വീട്ടിൽ മോഷണം നടത്തുന്നതാണ് രീതി. പ്രതിക്കു മുമ്പ് ചാലക്കുടി, കൊടകര, കൊടുങ്ങല്ലൂർ, പാലക്കാട്, എറണാകുളം സ്ഥലങ്ങളിൽ മോഷണ കേസുകൾ ഉണ്ട്. ചേലക്കരയിൽ നിന്നും മോഷണം നടത്തി കിട്ടിയ സ്വർണാഭരണങ്ങളിൽ 52 ഗ്രാം സ്വർണവും 34,000 രൂപയും പ്രതിയുടെ കയ്യിൽ നിന്നും പൊലീസ് കണ്ടെടുത്തു . കുന്നംകുളം എ.സി.പി സിനോജ്, തൃശൂർ സ്പെഷ്യൽ ബ്രാഞ്ച് എ.സി.പി സുമേഷ്, ചേലക്കര സി.ഐ ബാലകൃഷ്ണൻ, എസ്.ഐ ആനന്ദ്, തൃശൂർ സിറ്റി ഷാഡോ പൊലീസ് എസ്.ഐ സുവ്രത ുമാർ എൻ.ജി, റാഫി പി.എം, ഗോപാലകൃഷ്ണൻ.കെ, രാകേഷ്.പി, സീനിയർ സി.പി.ഒമാരായ ജീവൻ ടി.വി, പഴനി സ്വാമി പി.കെ, ലികേഷ് എം.എസ്, വിപിൻ ദാസ്, നൗഫൽ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |