കോഴിക്കോട്: യാതൊരു രേഖകളുമില്ലാതെ ട്രെയിനിൽ കടത്തുകയായിരുന്ന 1.06 കോടി രൂപയുമായി രണ്ടുപേർ പിടിയിൽ. രാജസ്ഥാൻ സ്വദേശി ജെഥാ റാം (37), മഹാരാഷ്ട്ര സ്വദേശി സാഗർ ധോണ്ഡു (23) എന്നിവരെയാണ് റെയിൽവേ സംരക്ഷണസേന ദാദർ - തിരുനെൽവേലി എക്സ്‌പ്രസിൽ നിന്ന് പിടികൂടിയത്.
കണ്ണൂർ, കോഴിക്കോട് സ്റ്റേഷനുകൾക്ക് മദ്ധ്യേ തേർഡ് എ.സി കോച്ചായ ബി2വിൽ സാധാരണ പരിശോധന നടത്തുന്നതിനിടയിലാണ് ഇവരെ പിടികൂടിയത്. പരിശോധനയിൽ രണ്ടായിരം രൂപയുടെ നൂറ് വീതമുള്ള 53 കെട്ടുകൾ കണ്ടെത്തി. മുംബയ് ദാദറിലെ ഹിന്ന ടെക്സ്റ്റൈൽസ് എന്ന സ്ഥാപനത്തിലെ ജീവനക്കാരാണ് രണ്ടുപേരും. നിഥിൻ സുറാനയാണ് കടയുടമ. കോഴിക്കോട്ടേക്കാണ് ഇവരുടെ ടിക്കറ്റ്. ഈ തുക ആർക്ക് നൽകാൻ വേണ്ടിയാണ് കൊണ്ടുവന്നതെന്ന് റെയിൽവേ സംരക്ഷണ വെളിപ്പെടുത്തിയില്ല. കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്നാണ് വിശദീകരണം.
റെയിൽവേ സംരക്ഷണ സേനയിലെ പാലക്കാട് ഡിവിഷൻ ക്രൈം ഇൻവെസ്റ്റിഗേഷൻ സംഘത്തിലെ എസ്.ഐമാരായ എ.പി ദീപക്, എ.പി അജിത് അശോക്, എ.എസ്.ഐമാരായ കെ സാജു, സജി അഗസ്റ്റിൻ, കോൺസ്റ്റബിൾമാരായ സാവിൻ, പി.പി അബ്ദുൾ സത്താർ, ഒ.കെ സജീഷ് എന്നിവർ ചേർന്നാണ് പണം പിടികൂടിയത്. പിടിയിലായവരെ കോഴിക്കോട് അസി. ഇൻകം ടാക്സ് ഡയരക്ടർക്ക് കൈമാറി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |