പീരുമേട്: വ്യാജ രേഖകൾ ഉപയോഗിച്ച് ലക്ഷങ്ങളുടെ ഏലയ്ക്ക തട്ടിയെടുത്ത കേസിൽ പ്രതികളിലൊരാളായ സ്ത്രീ പിടിയിൽ. ആലപ്പുഴ തൃക്കുന്നപ്പുഴ കബീർ മൻസിലിൽ സജി കബീർ (46) ആണ് പിടിയിലായത്. മുഖ്യപ്രതിയായ സുഹൃത്ത് തിരുവനന്തപുരം ചിറയിൻകീഴ് ജിഞ്ചി നിവാസിൽ ജിനേഷ് (38) വിദേശത്തേക്ക് കടന്നതായി പൊലീസ് പറഞ്ഞു. കുമളിയിലെ ഏലയ്ക്ക മൊത്ത കച്ചവടക്കാരിൽ നിന്ന് വിദേശബാങ്കുകളുടെ വ്യാജ ലറ്റർ ഓഫ് ക്രഡിറ്റ് കാണിച്ചാണ് ഇവർ വ്യാപാരിയെ കബളിപ്പിച്ചത്. വ്യാപാരികളിൽ നിന്ന് 50 ലക്ഷം രൂപയുടെ ഏലയ്ക്ക വാങ്ങുമ്പോൾ മുൻകൂറായി 15, 20 ലക്ഷം രൂപ വരെ നൽകി വ്യാപാരികളുടെ വിശ്വാസം നേടും. ജെ.എസ്. എക്‌സ്‌പോർട്ടെന്ന പേരിൽ തിരുവനന്തപുരം കേന്ദ്രമാക്കി വ്യാജ കമ്പനിയും പ്രവർത്തിച്ചിരുന്നു. ഇടപാട് നടത്തി മാസങ്ങൾ കഴിഞ്ഞിട്ടും ബാക്കി തുക കിട്ടാതെവന്നതോടെ മൊത്ത കച്ചവടക്കാരൻ പരാതി നൽകി. കുമളി സി.ഐ. ജോബിൻ ആന്റണിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ സജി കബീറിനെ തിരുവനന്തപുരത്ത നിന്ന് പിടികൂടി. ഇവരുടെ വീട് കേന്ദ്രീകരിച്ച് നടത്തിയ തെരച്ചിലിൽ വ്യാജ ലെറ്റർ പാഡുകൾ, എ.ടി.എം. കാർഡുകൾ, ബാങ്കുകളുടെ സീലുകൾ എന്നിവ കണ്ടെത്തി. ബെന്നി ജോസഫ് എന്ന പേരിൽ ആധാർ കാർഡും കണ്ടെടുത്തു. ജിനേഷ് വ്യാജമായി ഉണ്ടാക്കിയ ഈ തിരിച്ചറിയൽ രേഖ ഉപയോഗിച്ച് ഗൾഫ് നാടുകളിലേക്ക് കടന്നതായാണ് പൊലീസ് നിഗമനം. ഇതേ തിരിച്ചറിയൽ രേഖ ഉപയോഗിച്ച് കൊവിഡ് വാക്‌സിൻ എടുത്തതായും കണ്ടെടുത്തിട്ടുണ്ട്. വയനാട് ഉൾപ്പെടെ സ്ഥലങ്ങളിലും തട്ടിപ്പു നടത്തിയതായി സൂചനയുണ്ട്. എസ്.ഐ സന്തോഷ് സജീവ് , സി.പി.ഒ ഷിജു, അഷറഫ്, കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |