കണ്ടെത്തിയത് - ഒമ്പത് ജലാറ്റിൻ സ്റ്റിക്കുകളും അഞ്ചര മീറ്റർ ഫ്യുസ് വയറുകളും
സുൽത്താൻ ബത്തേരി: കവർച്ചക്കേസുമായി ബന്ധപ്പെട്ട് തൊണ്ടി മുതൽ കണ്ടെടുക്കുന്നതിനായി പൊലീസ് നടത്തിയ തെരച്ചിലിൽ കണ്ടെത്തിയത് സ്ഫോടകവസ്തുക്കൾ. സുൽത്താൻ ബത്തേരി കൈപ്പഞ്ചേരി തങ്ങളത്ത് വീട്ടിൽ അഷറഫിന്റെ വീടിന് പിറകുവശത്താണ് കുഴിച്ചിട്ട നിലയിൽ സ്ഫോടക വസ്തുക്കൾ കണ്ടത്. ഒമ്പത് ജലാറ്റിൻ സ്റ്റിക്കുകളും അഞ്ചര മീറ്റർ ഫ്യുസ് വയറുമാണ് കണ്ടെത്തിയത്.
ബത്തേരി സ്വദേശിയും നിലമ്പൂർ മുക്കട്ടയിൽ താമസക്കാരനുമായ ഷൈബിനെ വീട് കയറി ആക്രമിക്കുകയും പണവും മൊബൈൽഫോണും ലാപ്ടോപ്പുകളും മോഷണം നടത്തുകയും ചെയ്തെന്ന പരാതിയിൽ നിലമ്പൂർ പൊലീസ് കഴിഞ്ഞ ദിവസം അഷറഫിനെ (46) ബത്തേരിയിൽ വെച്ച് അറസ്റ്റ് ചെയ്തിരുന്നു. ചോദ്യം ചെയ്യലിൽ മൊബൈൽഫോണുകളും ലാപ്പ്ടോപ്പുകളും വീടിന് പിന്നിൽ കുഴിച്ചിട്ടതായി മൊഴി നൽകിയിരുന്നു. ഇന്നലെ കാലത്ത് പത്തരയോടെ ബത്തേരി പൊലീസിന്റെ സഹായത്തോടെ അഷറഫിന്റെ വീടിന് പിറക് വശത്ത് നിന്ന് കുഴിച്ചിട്ട നിലയിൽ നാല് മൊബൈൽ ഫോണുകൾ കണ്ടെത്തി. സമീപത്ത് മണ്ണിളകി കിടക്കുന്നത് കണ്ട് പരിശോധിച്ചപ്പോഴാണ് രണ്ടടി താഴ്ചയിലായി 9 ജലാറ്റിൻ സ്റ്റിക്കുകളും ഫ്യുസ് വയറും പ്ലാസ്റ്റിക് കവറിലായി കണ്ടത്.
കവർ ഒളിപ്പിച്ച് വയ്ക്കാൻ അനുജൻ നൗഷാദ് തന്നതാണെന്നും കവറിൽ എന്താണെന്ന് അറിയില്ലായിരുന്നുവെന്നുമാണ് അഷറഫ് പൊലീസിനോട് പറഞ്ഞത്.
അതെസമയം കവർച്ച നടത്തിയ ലാപ്പ് ടോപ്പുകൾ കണ്ടെടുക്കാനായില്ല. ബോംബ് സ്ക്വാഡും, ഡോഗ് സ്ക്വാഡും പരിശോധന സംഘത്തോടൊപ്പമുണ്ടായിരുന്നു.
കഴിഞ്ഞ ഞായറാഴ്ചയാണ് ഷൈബിനെ ഏഴംഗ സംഘം വീട് കയറി ആക്രമിച്ച് പരിക്കേൽപ്പിക്കുകയും പണവും മൊബൈൽ ഫോണുകളും ലാപ്പ്ടോപ്പുകളും കവർച്ച നടത്തുകയും ചെയ്തെന്ന് നിലമ്പൂർ പൊലീസിൽ പരാതി നൽകിയത്. ഷൈബിന്റെ കമ്പനിയിൽ നിന്ന് പിരിച്ചുവിട്ടവരാണ് അഷറഫും നൗഷാദും മറ്റൊരാളും. ബാക്കിയുള്ള നാല്പേർ ഇവരുടെ സുഹൃത്തുക്കളാണ്. ജോലിചെയ്തവകയിൽ നൗഷാദിന് ലഭിക്കാനുണ്ടെന്ന് പറയുന്ന പണം ആവശ്യപ്പെട്ടാണ് അഷറഫും സംഘവും ഷൈബിന്റെ വീട്ടിലെത്തിയത്. പണത്തെച്ചൊല്ലിയുള്ള സംസാരം വാക്കേറ്റത്തിലും അക്രമത്തിലും കവർച്ചയിലുമെത്തുകയാണുണ്ടായതെന്ന് പൊലീസ് പറഞ്ഞു.
ജലാറ്റിൻസ്റ്റിക്ക് കണ്ടെടുത്തതിനെപ്പറ്റി സ്ഫോടക വിദഗ്ധരുടെ സംഘം അന്വേഷണം ആരംഭിച്ചു. സ്ഫോടകവസ്തു കണ്ടെത്തിയതുമായി ബന്ധപ്പെട്ട് ബത്തേരി ഡിവൈ.എസ്.പി കെ.കെ.അബ്ദുൾ ഷെരീഫിന്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |