തിരൂരങ്ങാടി: കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നാഷണൽ ഹൈവേ കേന്ദ്രീകരിച്ച് നിരവധി കടകളുടെ ഗ്ലാസ് ഡോർ പൊളിച്ച് പണവും സാധനങ്ങളും അപഹരിക്കുന്ന സംഘത്തിലെ രണ്ടുപേർ അറസ്റ്റിൽ. കോഴിക്കോട് കക്കോടി സ്വദേശി ജിഷ്ണു യോഗി മഠത്തിൽ (19), പ്രായപൂർത്തിയാകാത്ത മറ്റൊരു യുവാവ് എന്നിവരെയാണ് തിരൂരങ്ങാടി സബ്ബ് ഇൻസ്പെക്ടർ മുഹമ്മദ് റഫീഖ് പിടികൂടിയത്.
കോഴിക്കോട് ജില്ലയിൽ ഇത്തരം നിരവധി കേസുകളിൽ പ്രതികളായ ഇവർ ആർഭാട ജീവിതം നയിക്കുന്നതിനും മയക്കുമരുന്ന് ഉപയോഗത്തിനും പണം കണ്ടെത്താനാണ് കവർച്ച നടത്തിയിരുന്നത്. കക്കാട് കരുമ്പിൽ രാത്രിയിൽ സംശയാസ്പദമായി വാഹനവുമായി കണ്ട രണ്ടുപേരെ ചോദ്യം ചെയ്തപ്പോഴാണ് മോഷ്ടാക്കളാണെന്ന് മനസിലായത്. പൂക്കിപ്പറമ്പിലെ റെഡിമെയ്ഡ് ഷോപ്പിന്റെ ഗ്ലാസ് പൊട്ടിച്ച് കവർച്ച നടത്തിയതും വി.കെ പടിയിൽ ബൈക്ക് മോഷ്ടിച്ചതും വെളിമുക്കിലെ ഫ്രൂട്സ് കടയിൽ മോഷണം നടത്തിയതും വെളിമുക്ക്, കരുമ്പിൽ എന്നിവിടങ്ങളിൽ നിന്ന് ബൈക്ക് മോഷ്ടിച്ചതും പ്രതികൾ സമ്മതിച്ചു. കൊഴിച്ചെനയിൽ രണ്ട് ഷോപ്പുകളിലും കോട്ടയ്ക്കലിലെ രണ്ട് ഷോപ്പുകളിലും മോഷണം നടത്തിയതായും കണ്ടെത്തി. മോഷ്ടിച്ച ബൈക്കുകളിലെത്തി കടകളിൽ മോഷണം നടത്തി പിന്നീട് ബൈക്ക് ഉപേക്ഷിക്കുന്നതാണ് ഇവരുടെ രീതി. ഒന്നാം പ്രതിയെ റിമാൻഡ് ചെയ്തു. രണ്ടാം പ്രതിയ്ക്ക് പ്രായപൂർത്തിയാവാത്തതിനാൽ ജുവനൈൽ ഹോമിലേക്ക് മാറ്റി. കേസിൽ രണ്ടുപേരെ കൂടി പിടികൂടാനുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |