തേഞ്ഞിപ്പലം: രണ്ട് വർഷത്തോളമായി പ്രണയത്തിലായ യുവതിക്കും യുവാവിനും ഒന്നിച്ച് ജീവിക്കാൻ സാഹചര്യമൊരുക്കണമെന്നാവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനിലെത്തിയ യുവാവിന്റെ കൂട്ടുകാരായ ഡി.വൈ.എഫ്.ഐ പ്രവർത്തകരും പൊലീസും തമ്മിലുണ്ടായ സംഘർഷത്തിൽ മൂന്നുപേർ കൂടി അറസ്റ്റിൽ. തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷനകത്ത് അതിക്രമിച്ചു കയറി ഇൻസ്പെക്ടറെ കൈയേറ്റം ചെയ്തതിനാണ് ഡിവൈ.എഫ്.ഐ പ്രവർത്തകരായ പുളിക്കൽ ആന്തിയൂർകുന്ന് സ്വദേശികളായ പറക്കുന്നത്ത് സ്വാലിഹ് (32), എട്ടരക്കണ്ടി ജാഫർ (33), കാരാട് സ്വദേശി എളവത്ത് പുറായി വിഷ്ണു (27) എന്നിവരെ അറസ്റ്റ് ചെയ്തത്. 20ഓളം പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.
ചെട്ടിയാർമാട് സ്വദേശിയായ യുവാവും തേഞ്ഞിപ്പലം സ്വദേശിനിയായ യുവതിയും രണ്ട് വർഷത്തിലധികമായി പ്രണയത്തിലാണ്. കഴിഞ്ഞ 24ന് യുവതി യുവാവിനൊപ്പം ജീവിക്കാൻ വീടുവിട്ടിറങ്ങിയിരുന്നു.യുവതിയുടെ വീട്ടുകാർ പരാതി നൽകിയതിനെ തുടർന്ന് ഇവർ സ്റ്റേഷനിൽ ഹാജരായി. യുവതിയുടെ അമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞ പൊലീസ് യുവതിയെ വീട്ടിലേക്ക് വിട്ടെന്നാണ് പരാതി. യുവതി പിന്നീട് തിരിച്ചെത്തിയില്ല. സംസാരിക്കാനായി യുവതിക്ക് നൽകിയ ഫോൺ രണ്ട് ദിവസത്തിന് ശേഷം സ്റ്റേഷനിൽ വച്ച് തിരിച്ചുനൽകി. ഇതിന് ശേഷം യുവതിയെ കാണാനോ സംസാരിക്കാനോ കഴിഞ്ഞിട്ടില്ല. വീട്ടുതടങ്കലിൽ നിന്ന് മോചിപ്പിച്ചു ഒരുമിച്ച് ജീവിക്കാൻ സാഹചര്യം ഒരുക്കണമെന്നാണ് യുവാവിന്റെ ആവശ്യം. ഈ പരാതി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ടാണ് പൊലീസും സ്റ്റേഷനിലെത്തിയ ഡി.വൈ.എഫ്.ഐ നേതാവായ ഹണിലാലും തമ്മിൽ വാക്കേറ്റമുണ്ടായത്. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്തു. തുടർന്ന് തടിച്ചുകൂടിയ പ്രവർത്തകർ പൊലീസിനെ ആക്രമിച്ചെന്നാണ് കേസ്. ഇൻസ്പെക്ടർ ഷൈജു ചേളാരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. പൊലീസ് സ്റ്റേഷനിൽ തള്ളിക്കയറാൻ ശ്രമിച്ചതിന് കണ്ടാലറിയാവുന്ന 20 പേർക്കെതിരെ കേസെടുത്തു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |