മൂവാറ്റുപുഴ: ക്വാറിയിലെ കളക്ഷൻ തുകയുമായി വന്ന വാഹനം തടഞ്ഞ് നിർത്തി ആക്രമിച്ച് കവർച്ച ചെയ്യാൻ ശ്രമിച്ച സംഘത്തിൽ ഒളിവിൽ ആയിരുന്ന മുഖ്യപ്രതി പിടിയിൽ. കോതമംഗലം കോട്ടപ്പടി വടാശ്ശേരി ഭാഗത്ത് മുടവൻകുന്നേൽ വീട്ടിൽ ജെറിൽ ജോർജ് (കുരിയാപ്പി 34) നെയാണ് മൂവാറ്റുപുഴ പൊലിസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 28 ന് രാത്രി മൂവാറ്റുപുഴ കൂത്താട്ടുകുളം റോഡിൽ മാറാടി ഭാഗത്ത് വച്ചാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. കൂത്താട്ടുകുളം ഭാഗത്ത് നിന്ന് പണവുമായി സഞ്ചരിച്ച കാറിനെ രജിസ്ട്രേഷൻ നമ്പർ ഭാഗികമായി മറച്ചു വച്ച വാടക കാറിൽ സംഘം പിന്തുടർന്ന് പണം തട്ടിയെടുക്കാൻ ആക്രമിക്കുകയായിരുന്നു.
കോട്ടപ്പടി ഭാഗത്ത് ഫുട്ബാൾ കോച്ചായി ജോലി ചെയ്തിരുന്ന ജെറിൽ 2020 ൽ പാലക്കാട് കോങ്ങാട് സ്റ്റേഷൻ പരിധിയിൽ കാറിൽ യാത്ര ചെയ്ത് വന്ന ഡോക്ടറേയും കുടുംബത്തെയും അക്രമിച്ച് 26 ലക്ഷം രൂപ വിലവരുന്ന വജ്രാഭരണങ്ങളും മറ്റു വസ്തുക്കളും കവർച്ച ചെയ്ത കേസിൽ പ്രതിയാണ്.ആലുവ, കോട്ടപ്പടി എന്നിവിടങ്ങളിലും നിരവധി സമാന കേസുകൾ ഇയാൾക്കെതിരെയുണ്ട്.ആസൂത്രണം നടത്തിയ പ്രതികൾക്കായും ഇവർക്ക് ഒളിവിൽ താമസിക്കാൻ സൗകര്യം ചെയ്തവരെ കുറിച്ചുംഅന്വേഷണം ആരംഭിച്ചിട്ടുണ്ട്. റൂറൽ ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ മൂവാറ്റുപുഴ ഡി.വൈ.എസ്. പി എസ്.മുഹമ്മദ് റിയാസ്, ഇൻസ്പെക്ടർ എം.കെ.സജീവ്, എ.എസ്.ഐ രാജേഷ്.സി.എം, ജയകുമാർ.പി.സി, സി.പി.ഒ ബിബിൽ മോഹൻ എന്നിവരാണ് ഉണ്ടായിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |