പറവൂർ: വ്യാജരേഖ ചമച്ച് കക്ഷിയിൽനിന്ന് പണംതട്ടിയ കേസിൽ മുൻ ഗവ. പ്ലീഡർ ഇളന്തിക്കര നെയ്ശേരിൽ അഡ്വ. എൻ.ജെ. പ്രിൻസിനെ (50) പറവൂർ പൊലീസ് അറസ്റ്റുചെയ്തു. പറവൂത്തറ പാറാശേരിൽ പി.ആർ. കാന്തൻ നൽകിയ പരാതിയിലാണ് കേസെടുത്തത്.
പൊലീസ് പറയുന്നത്: കാന്തനും പിതാവ് പി.കെ. രവിയും ചേർന്ന് നടത്തിയിരുന്ന പാറാശേരി ജ്വല്ലേഴ്സ്, പാറാശേരി വൈൻസ് എന്നീ സ്ഥാപനങ്ങൾക്ക് തുരുത്തിപ്പുറം കാത്തലിക് സിറിയൻ ബാങ്കിൽ ഉണ്ടായിരുന്ന വായ്പ തിരിച്ചടയ്ക്കാൻ കഴിയാതെ 2005ൽ ജപ്തിനടപടി നേരിട്ടു. നടപടിക്കെതിരെ അഡ്വ. പ്രിൻസ് മുഖേനയാണ് എറണാകുളത്തുള്ള ഡെറ്റ് റിക്കവറി ട്രിബ്യൂണലിനെ സമീപിച്ചത്. ട്രൈബ്യൂണലിൽനിന്ന് അനുകൂലവിധി വാങ്ങിയെന്നും പ്രതിമാസ തവണകളായി തുക തിരിച്ചടച്ച് ജപ്തി നടപടികളിൽനിന്ന് ഒഴിവാക്കുമെന്നും പ്രിൻസ് കക്ഷിയെ തെറ്റിദ്ധരിപ്പിച്ചു. തുക തന്റെ കൈയിൽ തന്നാൽ മതിയെന്നും ഡി.ആർ.ടിയിൽ അടയ്ക്കാമെന്നും പറഞ്ഞു വിശ്വസിപ്പിച്ചു. കാന്തന്റെ ഫെഡറൽ ബാങ്കിലെ അക്കൗണ്ട് വഴിയും പണമായും 2015 വരെയുള്ള കാലഘട്ടത്തിൽ പലതവണയായി പ്രിൻസിന്റെ അക്കൗണ്ടിലേക്ക് 94,62,400 രൂപ നൽകി. ഡി.ആർ.ടി ഓഫീസിൽ അടച്ചതായുള്ള വ്യാജരേഖ പ്രിൻസ് ഉണ്ടാക്കി അതാതുസമയത്ത് കാന്തന് കൈമാറിയിരുന്നു.
2013 മാർച്ച് ആറിന് കാന്തന്റെ പിതാവ് മരിച്ചു. 2015ൽ കാന്തന് വീണ്ടും ജപ്തി നോട്ടിസ് വന്നതോടെയാണ് തട്ടിപ്പ് മനസിലായത്. പണം തിരികെക്കിട്ടാനായി പലതവണ മദ്ധ്യസ്ഥചർച്ച നടത്തിയെങ്കിലും ഫലം കാണാതിരുന്നതിനാൽ കാന്തൻ പൊലീസിൽ പരാതി നൽകി. 2019ൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റുണ്ടായത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.സർക്കാർ സ്ഥാപനങ്ങളുടെ പേരിലുള്ള ബോർഡുകളും മുദ്രയും വ്യാജമായി സ്ഥാപിച്ച കേസിൽ 2020 നവംബറിൽ പ്രിൻസിനെ പറവൂർ മജിസ്ട്രേറ്റ് കോടതി നാലുമാസം തടവിനും 5000 രൂപ പിഴയടക്കാനും ശിക്ഷിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |