കൊച്ചി: മത്സ്യത്തൊഴിലാളികളെ മാരകായുധങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി പുറങ്കടലിൽ നിന്ന് പത്തംഗ സംഘം കടത്തിക്കൊണ്ടുപോയ ബോട്ട് കൊച്ചി തീരത്ത് തിരിച്ചെത്തിച്ചു. തമിഴ്‌നാട് കുളച്ചൽ തേങ്ങാപ്പട്ടണത്ത് നിന്ന് ഇന്നലെ രാവിലെ ആറരയോടെ കൊണ്ടുവന്ന ബോട്ട് മുരിക്കുംപാടം ഹാർബറിൽ സൂക്ഷിച്ചിരിക്കുകയാണ്. ഒരു കോടി രൂപ വിലമതിക്കുന്ന ബോട്ട് കടത്തിയ കുളച്ചൽ സ്വദേശി അരുൾ രാജുൾപ്പെട്ട പത്തംഗ സംഘത്തിനായി തമിഴ്‌നാട് പൊലീസിന്റെ സഹായത്തോടെ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പ്രതികൾ ഒളിവിലാണ്. ഈ മാസം 12ന് കൊച്ചി തീരത്ത് നിന്ന് ഏഴ് നോട്ടിക്കൽ മൈൽ അകലെവച്ചാണ് വെപ്പിൻ പള്ളത്താംകുളങ്ങര സ്വദേശി ജയന്റെ പേരിലുള്ള യു ആൻ കോ എന്ന ബോട്ട് കടത്തിയത്.
കടത്തിയ ബോട്ട് തേങ്ങാപ്പട്ടത്ത് പുതുക്കൈയിൽ കാനാൽ പോലെയുള്ള ഭാഗത്താണ് ഒളിപ്പിച്ചിരുന്നത്. പുതുക്കൈ പൊലീസിന്റെ സഹായത്തോടെ ബോട്ട് കണ്ടെത്തിയെങ്കിലും ഇതിന്റെ പ്രൊപ്പല്ലർ, ജി.പി.എസ്, വയർലെസ് സെറ്റ്, സീഫോൺ, എക്കോ സൗണ്ടർ എന്നിവയെല്ലാം പ്രതികൾ അഴിച്ചെടുത്ത് ഭാഗികമായി മുക്കിയിട്ടിരിക്കുകയായിരുന്നു. കോസ്റ്റൽ പൊലീസ് പിന്നീട് പ്രൊപ്പല്ലറടക്കം കണ്ടെത്തി 24 മണിക്കൂർ പരിശ്രമത്തിനൊടുവിലാണ് അവിടെ നിന്ന് യാത്രതിരിച്ചത്.
സ്രാങ്കുമായുള്ള സാമ്പത്തിക തകർക്കത്തെതുടർന്നാണ് ബോട്ട് കടത്തിയത്. കുളച്ചലിൽ നിന്ന് മോചിപ്പിക്കപ്പെട്ട് തിരിച്ചെത്തിയ മത്സ്യത്തൊഴിലാളികൾ നൽകിയ പരാതിയിലാണ് കേസ്. 11ന് രാത്രി മുരിക്കുംപാടത്ത് നിന്നാണ് 11 പേരുമായി ബോട്ട് പുറപ്പെട്ടത്. ആഴക്കടലിൽ നങ്കൂരമിട്ട് തൊഴിലാളികൾ ഉറങ്ങുന്നതിനിടെ ചൂണ്ടവള്ളത്തിലെത്തിയ സംഘം കയറി ബോട്ട് കൈക്കലാക്കുകയായിരുന്നു.
കേസിൽ കേന്ദ്ര ഏജൻസികളും രഹസ്യാന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. തീവ്രവാദികൾക്ക് മുനമ്പത്തു നിന്ന് ബോട്ടുകൾ വാങ്ങി കടത്തിക്കൊണ്ടു പോയ സംഭവങ്ങളിലും അരുൾ രാജിന്റെ പേര് അന്വേഷണ സംഘങ്ങൾക്കു ലഭിച്ചിരുന്നു. തീവ്രവാദികൾക്കു വേണ്ടി കേരളത്തിൽ നിന്നു ബോട്ടുകൾ വാങ്ങി കൈമാറുന്ന ഇടനിലക്കാരനാണ് അരുൾ രാജെന്നാണ് വിവരം. ഇതേ അരുൾ രാജും സംഘവുമാണോ കഴിഞ്ഞ യു ആൻഡ് കോ ബോട്ട് കടത്തിയതെന്നാണ് അന്വേഷിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |