വെഞ്ഞാറമൂട്: കാർ യാത്രികനെ വഴിയിൽ തടഞ്ഞുനിറുത്തി മർദ്ദിച്ച് പണവും സ്വർണാഭരണങ്ങളുമായി കടന്നുകളഞ്ഞ കേസിൽ മറ്റുപ്രതികളെക്കൂടി പിടികൂടി. നിലയ്ക്കാമുക്ക് പള്ളി തെക്കതിൽ വീട്ടിൽ ഷിബു (35), കരവാരം സലീന മൻസിലിൽ നസീർ (39), കടയ്‌ക്കാവൂർ ആർ.ബി ഭവനിൽ രാജേഷ് (35), കടയ്ക്കാവൂർ തടത്തരികത്ത് വീട്ടിൽ സജീർ (42) എന്നിവരാണ് അറസ്റ്റിലായത്. കേസുമായി ബന്ധപ്പെട്ട് പനവൂർ വാഴൂർ വിളയിൽ വീട്ടിൽ നാസിം (43) പനവൂർ റാഷിദ് (40)എന്നിവരെ നേരത്തെ പിടികൂടിയിരുന്നു. ഇക്കഴിഞ്ഞ 13ന് രാത്രി 8.30നായിരുന്നു കേസിനാസ്‌പദമായ സംഭവം. അന്യ സംസ്ഥാനത്തുനിന്ന് അവധി ആഘോഷിക്കാൻ നാട്ടിലെത്തിയ ആനാട് കിഴക്കുംകര കിഴക്കേകോണത്ത് വീട്ടിൽ മോഹനപ്പണിക്കരെ (58) ഇന്നോവ കാറിലെത്തിയ അഞ്ചംഗസംഘം വാഹനം മുന്നിലിട്ടശേഷം ' താങ്കളുടെ വാഹനത്തിന്റെ ഒരു ടയർ പഞ്ചർ ആണെന്നും ഇറങ്ങി നോക്കാനും ' ആവശ്യപ്പെട്ടു. ടയർ നോക്കവേ കാറിൽ നിന്ന് അഞ്ചംഗസംഘം മോഹനപ്പണിക്കരെ കാറിലേക്ക് വലിച്ചുകയറ്റുകയും സീറ്റിൽ കമിഴ്‌ത്തി കിടത്തി ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. തുടർന്ന് അദ്ദേഹത്തിന്റെ 11 പവൻ മാലയും മോതിരവും വാച്ചും കൈവശമുണ്ടായിരുന്ന 28,000 രൂപയും വാഹനത്തിലുണ്ടായിരുന്ന പഴ്സും മറ്റു രേഖകളും കൈക്കലാക്കി.
പൊലീസിനെയോ മറ്റുള്ളവരെയോ വിവരമറിയിക്കുകയോ ചെയ്‌താൽ കൊന്നുകളയുമെന്നാണ് ഇവർ ഭീഷണിപ്പെടുത്തിയത്. പൊലീസിൽ അറിയിക്കുമെന്ന് പറഞ്ഞ മോഹനപ്പണിക്കരെ വീണ്ടും മർദ്ദിച്ചവശനാക്കി. തുടർന്ന് പൊലീസിൽ പരാതി കൊടുക്കില്ലെന്ന് പറഞ്ഞതോട മോഷ്ടാക്കൾ മോഹനപ്പണിക്കരെ റോഡിലേക്ക് വലിച്ചെറിഞ്ഞ ശേഷം കാറിൽ രക്ഷപ്പെടുകയായിരുന്നു. ആറ്റിങ്ങൽ ഡിവൈ.എസ്.പിയുടെ നിർദ്ദേശാനുസരണം എസ്.എച്ച്.ഒ സൈജുനാഥ്, എസ്.ഐമാരായ വിനീഷ്, മനോജ്, ഷാഡോ ടീം അംഗങ്ങളായ ദിലീപ്, ഷിജു, അനൂപ്, വിനീഷ്, വെഞ്ഞാറമൂട് സ്റ്റേഷനിലെ പൊലീസുകാരായ അഷ്റഫ്, സജീർ, ഗോപൻ, ഷിബു, റാഫി എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റുചെയ്‌തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |