നെയ്യാറ്റിൻകര: നെയ്യാറ്റിൻകര സ്റ്റേഷനിലെ സി.പി.ഒയായിരുന്ന എസ്.ജെ. സജിയുടെ ആത്മഹത്യയ്‌ക്ക് കാരണം എസ്.എച്ച്.ഒ സാഗറിന്റെ മാനസിക പീഡനമാണെന്നും ഉദ്യോഗസ്ഥനെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സജിയുടെ പിതാവ് കിസാൻ ജനത ജില്ലാ പ്രസിഡന്റും നെയ്യാറ്റിൻകര ജില്ലാ രൂപീകരണസമിതി കേന്ദ്ര സമിതി സെക്രട്ടറിയുമായ എൽ.ആർ. സുദർശനകുമാർ ഡി.ജി.പിക്ക് പരാതി നൽകി.
കഴിഞ്ഞ 6നാണ് തമ്പാനൂരിലെ ലോഡ്‌ജ് മുറിയിൽ സജിയെ (34) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നേരത്തെ ശാരീരിക പ്രശ്‌നങ്ങളെ തുടർന്ന് എട്ടുമാസം അവധിയിലായിരുന്ന സജി ലീവ് കാലാവധി കഴിഞ്ഞ് മെഡിക്കൽ സർട്ടിഫിക്കറ്റുമായി എത്തിയപ്പോൾ ജോലിയിൽ പ്രവേശിപ്പിക്കാൻ സി.ഐ അനുവദിച്ചില്ലെന്നാണ് ആരോപണം. മാനസികമായി പീഡിപ്പിച്ചെന്നും എസ്.പിയെ നേരിട്ട് കാണാൻ ആവശ്യപ്പെട്ടതായും പരാതിയിലുണ്ട്.
തുടർന്നുള്ള മാനസിക സമ്മർദ്ദമാണ് സജിയെ ആത്മഹത്യയ്‌ക്ക് പ്രേരിപ്പിച്ചതെന്നാണ് ഡി.ജി.പിക്ക് നൽകിയ പരാതിയിൽ പറയുന്നത്. നടപടി സ്വീകരിച്ചില്ലെങ്കിൽ നെയ്യാറ്റിൻകര ജില്ലാ രൂപീകരണ സമിതിയുടെ നേതൃത്വത്തിൽ ഡിവൈ.എസ്.പി ഓഫീസ് ഉപരോധിക്കുന്നതടക്കമുള്ള സമരപരിപാടികൾ നടത്താൻ മണ്ഡലം സമിതി യോഗം തീരുമാനിച്ചു. സമിതി ജനറൽ സെക്രട്ടറി അഡ്വ.ആർ.ടി. പ്രദീപ് യോഗം ഉദ്ഘാടനം ചെയ്‌തു. ഇളവനിക്കര സാം അദ്ധ്യക്ഷത വഹിച്ചു. കുന്നത്തുകാൽ ബാലകൃഷ്ണപിള്ള, കൈരളി ശശിധരൻ, നെയ്യാറ്റിൻകര ജയചന്ദ്രൻ, സി.വി. ജയകുമാർ, എൽ.ആർ. സുദർശനൻ, അമരവിള സതി ദേവി, ധനുവച്ചപുരം സുകുമാരൻ, കാരോട് പദ്മകുമാർ, ധനുവച്ചപുരം പരമേശ്വരൻ, ഇരുമ്പിൽ ശ്രീകുമാർ, ലില്ലി ടീച്ചർ, മുല്ലരിക്കോണം അനിൽ, നെല്ലിമൂട് ശ്രീകുമാർ, കവളാകുളം ശ്രീകുമാർ, ക്യാപിറ്റൽ വിജയൻ, പെരുമ്പഴുതൂർ സനൽകുമാർ, പാലക്കടവ് വേണു, കമുകിൻകോട് സുരേഷ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |