തിരുവനന്തപുരം: ലാത്‌വിയൻ യുവതി ലിഗ കോവളത്ത് കൊല്ലപ്പെട്ട കേസിൽ പ്രധാന സാക്ഷിയായ വാഴമുട്ടം പനത്തുറ സ്വദേശി പ്രദീപിനെ വ്യാഴാഴ്ച വിചാരണയ്ക്ക് ഹാജരാക്കാൻ കോടതി പൊലീസിന് ഉത്തരവ് നൽകി.
കോടതി നിർദ്ദേശിച്ചിട്ടും പ്രദീപ് ബുധനാഴ്ച വിചാരണയ്ക്ക് എത്താതിരുന്നതിനെ തുടർന്നാണ് ഒന്നാം അഡിഷണൽ ജില്ലാ സെഷൻസ് ജഡ്‌ജി കെ.കെ. ബാലകൃഷ്ണന്റെ ഉത്തരവ്. വാഴമുട്ടം പനത്തുറ സ്വദേശികളായ കെയർ ടേക്കർ സ്ഥാപനത്തിലെ ജീവനക്കാരൻ ഉമേഷ്, ടൂറിസ്റ്റ് ഗെെഡ് ഉദയൻ എന്നിവരാണ് പ്രതികൾ. പ്രതികളുടെ സമുദായ നേതാക്കൾ നിരന്തരം ഭീഷണിപ്പെടുത്തുന്നതായി സാക്ഷി പ്രദീപ് നേരത്തേ പരാതി നൽകിയിരുന്നു.
ലിഗയുടെ സഹോദരി ഇസ ഇന്നലെ കോടതിയിൽ മൊഴി നൽകി. അയർലൻഡിൽ ബിസിനസ് നടത്തുകയാണ് ഇസ. 2018 ഫെബ്രുവരി മൂന്നിനാണ് താനും സഹോദരിയും കേരളത്തിലെത്തിയത്. പോത്തൻകോട്ടെ സ്വകാര്യ ആയുർവേദ ആശുപത്രിയിൽ വിഷാദ രോഗത്തിന് സഹോദരിക്ക് ചികിത്സ നടത്തിയിരുന്നു. ചികിത്സയ്ക്കിടെയാണ് സഹോദരിയെ കാണാതായത്. മുഖ്യമന്ത്രിക്കടക്കം പരാതി നൽകിയിട്ടും നിസംഗത പാലിച്ച പൊലീസ് ഹെെക്കോടതി ഇടപെടലിന് ശേഷം അന്വേഷണം വേഗത്തിലാക്കി. 2018 ഫെബ്രുവരി 20ന് പനത്തുറയിലെത്തിയാണ് താൻ മൃതദേഹം തിരിച്ചറിഞ്ഞത്. ചതുപ്പ് നിലത്താണ് മൃതദേഹം കാണപ്പെട്ടത്. മൃതദേഹത്തിൽ സഹോദരിയുടേതല്ലാത്ത ജാക്കറ്റ് കണ്ടിരുന്നെന്നും ഇസ മൊഴി നൽകി. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ മോഹൻരാജ് ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |