SignIn
Kerala Kaumudi Online
Friday, 29 March 2024 2.15 PM IST

ആഘോഷരാവിനൊടുവിൽ കൊലപാതകം

h

തിരുവനന്തപുരം: മദ്യലഹരിയിൽ നാലംഗ സംഘം പാട്ടും ബഹളവുമായി ആഘോഷമാക്കിയ രാത്രിക്കൊടുവിലാണ് ഇരട്ടക്കൊലക്കേസിലെ പ്രതി വിഷ്ണു കൊല്ലപ്പെട്ടത്. കൂലിപ്പണിക്ക് പോകുന്ന പുരുഷന്മാർ മാസവാടകയ്‌ക്ക് താമസിക്കുന്ന ലോഡ്‌ജായതിനാൽ രാത്രികളിൽ ഇവിടെ മദ്യപിച്ചുള്ള പാട്ടും ബഹളവും പതിവാണ്. അതുകൊണ്ടുതന്നെ കൊലപാതകം നടന്ന ലോഡ്‌ജിന്റെ ഒന്നാം നിലയിലുള്ള 125ാമത്തെ മുറിയിൽ നടന്ന ബഹളങ്ങളൊന്നും മറ്റു മുറികളിലുള്ളവർ കാര്യമാക്കിയില്ല.

ഇരട്ടക്കൊലപാതകക്കേസിലടക്കം പ്രതിയായ വിഷ്‌ണുവിന്റെ മനസിലാകട്ടെ ഒപ്പം മദ്യപിച്ചവർ താരതമ്യേന ' നിസാരക്കാരാണ് '. അതുകൊണ്ടുതന്നെ ആരോടും തട്ടിക്കയറാനും തർക്കിക്കാനും മടിയുമില്ല. സമാനമായ ഒരു വേദിയിൽ വച്ചായിരുന്നു വിഷ്‌ണു സംഘത്തിലുണ്ടായിരുന്ന അരുൺ ജി. രാജിനെ മുമ്പ് മർദ്ദിച്ചത്. എന്നാൽ അതിന്റെ പക അരുൺ മനസിൽ സൂക്ഷിച്ചിരുന്നത് വിഷ്‌ണു അറിഞ്ഞിരുന്നില്ല. തക്കം കിട്ടിയാൽ വകവരുത്തണമെന്ന ഉദ്ദേശ്യം മനസിൽ സൂക്ഷിച്ചാണ് ബുധനാഴ്ച ഇയാൾ ഇവിടെയെത്തിയത്.

മദ്യം തലയ്‌ക്ക് പിടിച്ചതോടെ

വിഷ്ണു അക്രമാസക്തനായി

പാട്ടുപാടികൊണ്ടിരുന്ന അരുണിനോട് വിഷ്‌ണു അനാവശ്യമായി തട്ടിക്കയറുകയും വഴക്കുണ്ടാക്കുകയും ചെയ്‌തു. അരുണും വിട്ടുകൊടുക്കാൻ തയ്യാറായില്ല. ഇരുവരും തമ്മിലുണ്ടായ വാക്കേറ്റം കൈയേറ്റമായി മാറിയതിന് പിന്നാലെയാണ് അരുൺരാജ് തന്റെ അരയിൽ തിരുകിയിരുന്ന ചുറ്റിക വലിച്ചെടുത്ത് വിഷ്‌ണുവിന്റെ തലയിൽ ആഞ്ഞടിച്ചത്. പിന്നീട് തുരുതുരാ അടിച്ചു. അടിയിൽ വിഷ്‌ണുവിന്റെ മുഖം പൂർണമായി തകർന്നു. തടയാനെത്തിയപ്പോഴാണ് ഹരികുമാറിന് അടിയേറ്റത്. പുറത്തേക്ക് ഓടിയ വിഷ്‌ണുവിനെ വാതിലിനോട് ചേർത്തുനിറുത്തിയും അടിച്ചു. മുറിക്കുള്ളിലും വാതിലിനോട് ചേർന്നും രക്തം തെറിച്ചു കിടപ്പുണ്ടായിരുന്നു. ഫോറൻസിക് ഉദ്യോഗസ്ഥരെത്തി മുറിക്കുള്ളിലെ വിരലടയാളം ഉൾപ്പെടെ പരിശോധിച്ചു.


വിഷ്‌ണു 21ാം വയസിൽ

ഇരട്ടകൊലക്കേസ് പ്രതി


ബൈക്ക് വില്പന നടത്തിയതിലെ സാമ്പത്തിക ഇടപാടുകളിലെ തർക്കത്തെ തുടർന്ന് രണ്ടുപേരെ ആറാംകല്ലിലെ വെയിറ്റിംഗ് ഷെഡിന് സമീപം വെട്ടിക്കൊലപ്പെടുത്തുമ്പോൾ വിഷ്‌ണുവിന് പ്രായം 21. ജാമ്യത്തിലിറങ്ങിയ ശേഷം കരകുളം പ്രദേശത്തെ വിറപ്പിക്കുന്ന ഗുണ്ടയായി വളരുകയായിരുന്നു.

കൂലിത്തല്ലും ഗുണ്ടായിസവും തൊഴിലാക്കി മാറ്റിയ വിഷ്‌ണു ഇതിനിടെയാണ് മലയിൻകീഴ് സ്റ്റേഷനിൽ മറ്റൊരു കൊലപാതകക്കേസിൽ പ്രതിയായത്. ഈ കേസിൽ ജാമ്യത്തിലിറങ്ങിയപ്പോഴാണ് നെടുമങ്ങാട് പൊലീസ് രജിസ്റ്റർ ചെയ്‌ത ഇരട്ടക്കൊലക്കേസിലെ വിചാരണ ആരംഭിക്കുന്നത്. കേസിൽ വിഷ്‌ണുവിനെതിരെ സാക്ഷിപറഞ്ഞ ആറാംകല്ല് സ്വദേശി സുധീഷിനെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതുസംബന്ധിച്ച കേസിലും ഇയാൾ പ്രതിയാണ്. ഇരട്ടക്കൊലക്കേസിലെ മുഖ്യസാക്ഷിയായ സുധീഷിന്റെ വീടിന് സമീപത്താണ് സംഭവം നടന്ന ലോഡ്‌ജ് സ്ഥിതിചെയ്യുന്നത്. ഇവിടെത്തന്നെ മുറിയെടുത്തതിന് പിന്നിലും ദുരൂഹതയുണ്ട്. എന്നാൽ ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.


അറസ്റ്റ് ചെയ്തപ്പോഴും അരുണിന്റെ

മുഖത്ത് പുഞ്ചിരി

ഏറെനാളായി മനസിൽ സൂക്ഷിച്ച പകയ്ക്ക് പ്രതികാരം തീർത്ത സന്തോഷമായിരുന്നു അറസ്റ്റ് ചെയ്യുമ്പോഴും അരുണിന്റെ മുഖത്ത്. കരകുളം പ്രദേശത്തെ വിറപ്പിച്ച ഗുണ്ടയെ കൊന്നതിലുള്ള സന്തോഷം പൊലീസ് വിലങ്ങുവച്ച് കൊണ്ടുപോകുമ്പോഴും ഇയാളുടെ മുഖത്ത് പ്രകടമായിരുന്നു. അരുണും കേസിലെ മറ്റൊരു പ്രതിയായ ദീപക്‌ലാലും ക്രിമിനൽ പശ്ചാത്തലമുള്ളവരാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.