അഗളി: സൈലന്റ് വാലിയിൽ നിന്ന് വാച്ചർ രാജനെ കാണാതായിട്ട് ഇന്നേക്ക് ഒരുമാസം, ഇരുട്ടിൽതപ്പി അന്വേഷണ സംഘം. 1200ഓളം പേരുള്ള സംഘം വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് വനമേഖലയിൽ രാജനുവേണ്ടി തെരച്ചിൽ നടത്തിയെങ്കിലും ഒരു സൂചനയും ലഭിച്ചിട്ടില്ല. ഇതോടെ തുടരന്വേഷണം നാട്ടിലാക്കിയിരിക്കുകയാണ് പൊലീസ്. നിലവിൽ അഗളി ഡിവൈ.എസ്.പി മുരളീധരന്റെ നേതൃത്വത്തിലുള്ള പതിനഞ്ചംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. കുടുംബപരമായ കാരണങ്ങൾ കൊണ്ട് രാജൻ മാറിനിൽക്കുന്നതായുള്ള സംശയമാണ് അന്വേഷണ ഉദ്യോഗസ്ഥർക്കുള്ളത്. രണ്ടുവർഷമായി രാജൻ ഭാര്യയുമായി അകന്നാണ് കഴിയുന്നത്. തമിഴ്നാട് നീലഗിരി ഭാഗത്തോട് ചേർന്നുള്ള വനമേഖലയിൽ സ്ഥാപിച്ച കാമറകളുടെ സഹായത്തോടെയുള്ള അന്വേഷണവും പുരോഗമിക്കുന്നുണ്ട്. ഇതിനായി തമിഴ്നാട് വനം വകുപ്പിന്റെ സഹായവും ഉപയോഗപ്പെടുത്തും.
വന്യമൃഗങ്ങളുടെ ആക്രമണം ഉണ്ടായിട്ടില്ല എന്ന് വനമേഖലയിൽ തെരച്ചിൽ നടത്തിയ വിദഗ്‌ദ്ധ സംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അഗളി പൊലീസ് ഇയാൾക്കായി കഴിഞ്ഞമാസം ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തമിഴ്, മലയാളം, ഇംഗ്ലീഷ് ഭാഷകളിലായാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുള്ളത്.
രാജൻ വന്യമൃഗങ്ങളുടെ ആക്രണത്തിന് ഇരയായിരിക്കാനുള്ള സാദ്ധ്യത വനം വകുപ്പ് തള്ളിക്കളഞ്ഞതോടെയാണ് അന്വേഷണം നാട്ടിലാക്കാൻ പൊലീസ് തീരുമാനിച്ചത്. പരിചയ സമ്പന്നരായ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി അന്വേഷണ സംഘം വിപുലീകരിച്ചിട്ടുണ്ട്. രാജന്റെ സഹപ്രവർത്തകർ സുഹൃത്തുക്കൾ എന്നിവരിൽ നിന്നും കൂടുതൽ വിവരങ്ങൾ ശേഖരിക്കും. മാവോയിസ്റ്റുകൾ തട്ടിക്കൊണ്ടുപോയിരിക്കാമെന്ന് കുടുംബത്തിന്റെ ആരോപണവും പരിശോധിക്കുമെന്ന് അന്വേഷണ സംഘം പറഞ്ഞു.
കഴിഞ്ഞമാസം 3ന് രാത്രി എട്ടരയോടെ ഭക്ഷണം കഴിച്ച് സൈരന്ധ്രിയിലെ ക്യാമ്പ് ഷെഡിൽ ഉറങ്ങാൻ പോയതായിരുന്നു രാജൻ. പിറ്റേന്ന് രാവിലെ വഴിയരികിൽ ഉടുമുണ്ടും ടോർച്ചും ചെരുപ്പുകളുമാണ് കണ്ടെത്തിയത്.
പ്രതീക്ഷയോടെ കുടുംബം
വാച്ചർ മുക്കാലി പുളിക്കാജേരി വീട്ടിൽ രാജൻ വരുന്നതും കാത്തിരിക്കുകയാണ് അമ്മ ലക്ഷ്മിപൊന്നുവും മകൾ രേഖയും. ഈ മാസം 11നാണ് മകളുടെ വിവാഹം. വിവാഹ ക്ഷണപത്രിക അടിക്കുന്നതിനുള്ള ഏർപ്പാടുകൾ ചെയ്തട്ടാണ് രാജൻ സൈരന്ദ്രിയിലേക്ക് പോയത്. പിന്നീട് ആരും രാജനെ കണ്ടിട്ടില്ല. അഞ്ചുസെന്റ് സ്ഥലവും ഓടിട്ട വീടും മാത്രമാണ് ഈ കുടുംബത്തിന്റെ ഏക സമ്പാദ്യം. രാജന് വാച്ചർ ജോലിയിൽ നിന്ന് ലഭിക്കുന്ന തുക മാത്രമായിരുന്നു കുടുംബത്തിന്റെ വരുമാനം. വിവാഹത്തിന് മുമ്പേ അച്ഛൻ വരുമെന്ന പ്രതീക്ഷയിലാണ് കുടുംബം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |