തിരുവനന്തപുരം: ആർ.ഡി ഓഫീസ് കോടതിയിലെ തൊണ്ടിമുറിയിൽ നിന്ന് സ്വർണവും പണവുമുൾപ്പെടെയുള്ള സാധനങ്ങൾ കാണാതായ സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുന്നു. കേസ് അന്വേഷണച്ചുമതലയുള്ള പേരൂർക്കട സി.ഐ അബ്‌ദുൾ ആസാദിന്റെ നേതൃത്വത്തിൽ ഇക്കാലയളവിൽ ആർ.ഡി.ഒയിൽ സീനിയർ സൂപ്രണ്ടുമാരായിരുന്ന അഞ്ചോളം പേരെ ഇതിനോടകം ചോദ്യം ചെയ്തു. ഇവരുടെ മൊഴികൾ വിശദമായി പരിശോധിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു. മൊഴികളിൽ വൈരുദ്ധ്യമോ ഇണങ്ങാത്ത കണ്ണികളോ ഉണ്ടോയെന്ന് സസൂക്ഷ്മം പരിശോധിക്കുന്ന പൊലീസ് ഇവരുടെ ഫോൺ കാൾ വിശദാംശങ്ങളും നിരീക്ഷിക്കുകയാണ്.
തിരുവനന്തപുരം സൈബർ സെല്ലിന്റെ നേതൃത്വത്തിലാണ് ഫോൺ നമ്പരുകൾ പരിശോധിക്കുന്നത്. ഇതുവരെയുള്ള അന്വേഷണത്തിൽ സംശയിക്കത്തക്ക സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് വെളിപ്പെടുത്തി. ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലെ അജ്ഞാത മൃതദേഹങ്ങളിൽ നിന്നും കണ്ടെത്തിയ ആഭരണങ്ങളും അവകാശത്തർക്കമുള്ള വസ്തുവകകളുമാണ് ആർ.ഡി.ഒ കോടതിയിൽ സൂക്ഷിച്ചിരുന്നത്. ഈ കേസുകളുമായി ബന്ധപ്പെട്ട മഹസർ രേഖകളും തൊണ്ടിമുതലുകളുടെ വിശദാംശങ്ങളും അന്വേഷിക്കുന്നുണ്ട്. അജ്ഞാത മൃതദേഹങ്ങൾ കണ്ടെത്തിയ സ്ഥലങ്ങളിൽ അന്ന് പൊലീസ് സ്റ്റേഷനുകളിൽ തയ്യാറാക്കിയ മഹസറുകളിൽ വിവരിച്ച തൊണ്ടിമുതലുകളെല്ലാം ആർ.ടി.ഒയിൽ എത്തിയിരുന്നോ എന്നറിയാനും അവയുടെ ഇനം, തരം എന്നിവ ഉറപ്പാക്കാനും അതുവഴി കളവ് മുതലുകളിൽ വ്യക്തതയ്‌ക്കുമാണിത്. മൊഴിയെടുക്കലുൾപ്പെടെ രണ്ടാഴ്‌ചയ്‌ക്കകം കേസിൽ പ്രാഥമിക അന്വേഷണം പൂർത്തിയാക്കാമെന്നാണ് പൊലീസ് കരുതുന്നത്.
അസ്വഭാവിക മരണങ്ങളുടെ ഇൻക്വസ്റ്റ് സമയത്ത് തർക്കത്തിലുള്ളതും ഏറ്റെടുക്കാൻ ആളില്ലാത്തതുമായ മൂല്യമുള്ള വസ്‌തുക്കളാണ് സബ്ഡിവിഷണൽ മജിസ്ട്രേറ്റിന്റെ കസ്റ്റഡിയിൽ സീൽ ചെയ്‌ത് സൂക്ഷിക്കുന്നത്. പരിശോധനയിൽ 581.48 പവൻ സ്വർണം, 140.5 ഗ്രാം വെള്ളി, 47,500 രൂപ എന്നിവ നഷ്ടപ്പെട്ടെന്നാണ് ആർ.ടി.ഒ മാധവിക്കുട്ടി പൊലീസിൽ നൽകിയിരിക്കുന്ന പരാതിയിൽ വെളിപ്പെടുത്തിയിട്ടുള്ളത്. പൊലീസ് അന്വേഷണം കൂടാതെ വിജിലൻസ് അന്വേഷണത്തിനും റവന്യൂ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |