സ്റ്റേഷനിൽ പ്രതിയുടെ ആത്മഹത്യാ നാടകം
ആര്യനാട്: കഞ്ചാവ് കച്ചവടത്തിനായി മാല പൊട്ടിക്കുന്ന ദമ്പതികൾ ഉൾപ്പെടുന്ന നാലംഗ സംഘത്തെ ആര്യനാട് പൊലീസ് അറസ്റ്റുചെയ്‌തു. വെള്ളനാട് ചാരുപാറ തടത്തരികത്ത് പുത്തൻ വീട്ടിൽ കുഞ്ഞുമോൻ (24), വെള്ളനാട് കമ്പനിമുക്ക് ശാന്തഭവനിൽ ശ്രീകാന്ത്(19), അരുവിക്കര വെള്ളൂർകോണം കൈതക്കുഴി പുത്തൻ വീട്ടിൽ നിന്ന് തൊളിക്കോട് മന്നൂർകോണത്ത് വാടകയ്‌ക്ക് താമസിക്കുന്ന റംഷാദ് (21), ആര്യനാട് ചൂഴ ലക്ഷ്മി ഭവനിൽ സീതാ ലക്ഷ്മി (19) എന്നിവരാണ് പിടിയിലായത്. സ്റ്റേഷനിലെത്തിച്ചപ്പോൾ മുഖ്യപ്രതി കുഞ്ഞുമോൻ സ്റ്റേഷൻ സെല്ലിലെ കക്കൂസിന്റെ ടൈൽസ് പൊട്ടിച്ച് കൈഞരമ്പ് മുറിച്ചു. ഇയാളെ ഉടൻ ആര്യനാട് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി തിരികെ സ്റ്റേഷനിലെത്തിച്ചു.
സംഭവത്തെപ്പറ്റി ആര്യനാട് പൊലീസ് പറയുന്നതിങ്ങനെ, വെള്ളനാട് ഗംഗാമല കോളനിയിൽ താമസിക്കുന്നയാളുടെ ബൈക്ക് തന്റെ ഉപയോഗത്തിനായി വാങ്ങിയ ശേഷം കുഞ്ഞുമോൻ കഞ്ചാവ് കച്ചവടം നടത്തുന്നതിലെ സഹായികളായ ശ്രീകാന്ത്, റംഷാദ് എന്നിവരെ വിളിച്ചു. ആര്യനാട് ചൂഴ ഗ്രേയ്സ് കോട്ടേജിൽ പലവ്യഞ്ജനക്കട നടത്തുന്ന പുഷ്പലതയുടെ സ്വർണമാല പൊട്ടിച്ച് കൊണ്ടുവന്നാൽ വിറ്റ് പണമാക്കി നൽകാമെന്നു പറഞ്ഞശേഷം ബൈക്ക് കൊടുത്തുവിട്ടു. ഇവർ പറഞ്ഞപ്രകാരം സ്വർണമാല പൊട്ടിച്ചെടുത്ത് കുഞ്ഞുമോന് കൈമാറി. പിന്നാലെ കുഞ്ഞുമോനും ഭാര്യ സീതാലക്ഷ്‌മിയും മാല കാട്ടാക്കടയിലുള്ള സ്വകാര്യ ഫൈനാൻസിൽ 1.60 ലക്ഷം രൂപയ്ക്ക് വിറ്റു. 30,000 രൂപ ശ്രീകാന്തിനും റംഷാദിനും നൽകിയശേഷം ബാക്കി തുക കുഞ്ഞുമോൻ ചെലവാക്കി. പൊലീസ് നടത്തിയ അന്വേഷണത്തിൽ മോഷ്ടാക്കൾ ഉപയോഗിച്ച ബൈക്കിനെപ്പറ്റി സൂചന ലഭിക്കുകയായിരുന്നു. വാഹനത്തിന്റെ ഉടമയായ വിമലിനെ ചോദ്യം ചെയ്‌തപ്പോഴാണ് ബൈക്ക് കുഞ്ഞുമോന് നൽകിയെന്ന് മനസിലായത്. അന്വേഷണസംഘം കുഞ്ഞുമോനെ ചോദ്യം ചെയ്‌തതോടെ മോഷണവിവരം പുറത്തായി. തുടർന്നാണ് മറ്റ് പ്രതികളെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കും. ആര്യനാട് സി.ഐ എൻ.ആർ. ജോസ്, എസ്.ഐമാരായ ഷീന. എൽ, രാജയ്യൻ, പൊലീസ് ഉദ്യോഗസ്ഥരായ മഹേഷ് കുമാർ, വിനു, സുനിൽ ലാൽ, നെവിൽരാജ്, ശ്രീനാഥ്, വിജേഷ് എന്നിവരാണ് പ്രതികളെ അറസ്റ്റുചെയ്‌തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |