അക്രമം നടന്നത് ഉദയഗിരി, കാരയ്ക്കാമണ്ഡപം എന്നിവിടങ്ങളിൽ
തിരുവനന്തപുരം: നഗരത്തിൽ രണ്ടിടങ്ങളിൽ കെ.എസ്.ആർ.ടി.സി ബസ്സിലെ കണ്ടക്ടർമാർക്ക് മദ്യപരുടെ മർദ്ദനം. ഉദയഗിരിയിലും കാരയ്ക്കാമണ്ഡപത്തിലുമാണ് അക്രമം നടന്നത്. രണ്ടു സംഭവങ്ങളിലും കാഷ് ബാഗിലെ പണം നഷ്ടപ്പെട്ടിട്ടുണ്ട്.
നാഗർകോവിലിൽ നിന്ന് തിരുവനന്തപുരത്തേക്ക് സർവീസ് നടത്തിയ കെ.എസ്.ആർ.ടി.സി ബസിലെ കണ്ടക്ടർ ബിജുവിന് നേരെ രാത്രി 11.15നാണ് കാരയ്ക്കാണ്ഡപത്തു വച്ച് അക്രമം നടന്നത്. ചെമ്പഴന്തി ഉദയഗിരിക്ക് സമീപം വികാസ് ഭവൻ ഡിപ്പോയിൽ നിന്ന് പോത്തൻകോട് - കിഴക്കേകോട്ട റൂട്ടിൽ സർവീസ് നടത്തുന്ന അനന്തപുരി ബസിലെ കണ്ടക്ടർ സുനിൽകുമാറിന് നേരെ രാത്രി 9.45ഓടെ അക്രമം നടന്നതാണ് മറ്റൊരു സംഭവം.
കാരയ്ക്കാമണ്ഡപത്തിൽ നടന്ന സംഭവത്തിൽ വെടിവെച്ചാൻകോവിൽ സ്വദേശി ബിജുവാണ് (40) കണ്ടക്ടറായ ബിജുവിനെ ആക്രമിച്ചത്. നല്ല തിരക്കുള്ള ബസ്സിൽ വെടിവച്ചാൻകോവിലിൽ വച്ച് മൂന്നുപേർ കയറി. തുടർന്ന് ബസ് കാരയ്ക്കാമണ്ഡപത്തിലെത്തി വീണ്ടും ആളെ കയറ്റുന്നതിനിടെയാണ് ഡോറിന്റെ വശത്ത് നിന്ന ബിജു കണ്ടക്ടറെ ആക്രമിച്ചത്. എന്തിനാണ് ഇത്രയും ആളുകളെ ബസിൽ കയറ്റുന്നത് എന്ന് ആക്രോശിച്ചായിരുന്നു ആക്രമണം. മർദ്ദനത്തിൽ കണ്ടക്ടറുടെ മൂക്കിനും നെറ്റിക്കും പരിക്കേറ്റു. തടയാൻ ശ്രമിച്ച നാട്ടുകാരെയും അക്രമി അസഭ്യം പറഞ്ഞെന്നും ആക്രമിക്കാൻ ശ്രമിച്ചെന്നും കണ്ടക്ടറുടെ പരാതിയിൽ പറയുന്നു. ബിജുവിനെ നാട്ടുകാർ ചേർന്ന് പിടികൂടി നേമം പൊലീസിന് കൈമാറി. കണ്ടക്ടർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷമാണ് നേമം പൊലീസിന് പരാതി നൽകിയത്. എന്നാൽ അക്രമിയെ അടുത്ത ദിവസം ഹാജരാകാൻ നിർദ്ദേശിച്ച് പൊലീസ് മടക്കി അയച്ചു. ഇത് വലിയരീതിയിലുള്ള പ്രതിഷേധങ്ങൾക്ക് ഇടയാക്കി. രാത്രി കേസെടുത്താൽ അശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് എത്തുമ്പോൾ മദ്യപിച്ചത് തെളിയുമെന്നതിനാലാണ് അടുത്ത ദിവസം ഹാജരാകാൻ പൊലീസ് നിർദ്ദേശിച്ചതെന്നാണ് ആരോപണം. സംഭവത്തിൽ നേമം പൊലീസിനെതിരെ കനത്ത പ്രതിഷേധം ഉയരുന്നുണ്ട്. പരാതി ലഭിച്ചിട്ടുണ്ടെന്നും ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും നേമം പൊലീസ് പറഞ്ഞു.
ഉദയഗിരിയിൽ നടന്ന സംഭവത്തിൽ അപകടമുണ്ടാകും വിധം ഫുട്ബോർഡിൽ നിന്ന് യാത്രചെയ്ത യാത്രക്കാരനെ ബസിനുള്ളിൽ കയറ്റി ഡോർ വലിച്ചടച്ചതാണ് സംഘർഷത്തിന് ഇടയാക്കിയത്. ആക്രമണത്തിൽ ബസിലെ കണ്ടക്ടറായ പോത്തൻകോട് പ്ലാമൂട് ചിറ്റിക്കര സ്വദേശി സുനിൽകുമാറിന്റെ മൂക്കിന്റെ പാലം തകരുകയും നെറ്റിയിലും ദേഹത്തും മുറിവേൽക്കുകയും ചെയ്തു. യാത്രക്കാരനെ അകത്താക്കി വാതിലടച്ചപ്പോൾ പുറത്തുനിന്ന സുഹൃത്തുക്കൾ ബൈക്കിൽ ബസിനെ പിന്തുടർന്നെത്തി ഉദയഗിരിയിൽ വച്ച് ബസിനെ തടയുകയായിരുന്നു. തുടർന്ന് ഇവരിൽ ഒരാൾ അകത്ത് കയറി ബസിലുണ്ടായിരുന്ന സുഹൃത്തുമായി ചേർന്ന് ഇടികട്ട കൊണ്ട് കണ്ടക്ടറെ മുഖത്തും നെഞ്ചിലും ഇടിച്ചു. അതിനുശേഷം
കാഷ് ബാഗിൽ നിന്നും പണവും തട്ടിയെടുത്ത് ഓടി രക്ഷപ്പെട്ടു. വികാസ് ഭവൻ എ.ടി.ഒ സൈജു ശ്രീകാര്യം പൊലീസിൽ പരാതി നൽകി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |