ലോക്കറിൽ 40 പവനോളം മുക്കുപണ്ടം അന്വേഷണം തീരുംവരെ പൊലീസ് കാവൽ
തിരുവനന്തപുരം: ആർ.ഡി.ഒ കോടതിയിലെ തൊണ്ടി മുറിയിൽ നിന്ന് 140 പവൻ ആഭരണങ്ങൾ കാണാതായതായി പൊലീസ് സ്ഥിരീകരിച്ചു. രണ്ടുദിവസമായി നടത്തിയ തെളിവെടുപ്പിൽ കവർച്ച ചെയ്‌ത സ്വർണത്തിന് പകരമായി വച്ച 40 പവൻ മുക്കുപണ്ടവും കണ്ടെത്തിയിട്ടുണ്ട്. ലോക്കറിൽ മുക്കുപണ്ടം കണ്ടെത്തിയതിനെ തുടർന്ന് മുഴുവൻ തൊണ്ടിസാധനങ്ങളും അരിച്ചുപെറുക്കിയാണ് നഷ്ടപ്പെട്ട ആഭരണങ്ങളുടെ തൂക്കം തിട്ടപ്പെടുത്തിയത്.
സ്വർണമാല,കൊലുസ്,കമ്മൽ,പാദസരം,മോതിരം,ബ്രേസ്‌ലെറ്റ്,പൊട്ടിയതും വിളക്കിച്ചേർത്തതുമായ ആഭരണങ്ങൾ എന്നിവയാണ് കാണാതായ കൂട്ടത്തിലുള്ളത്. ചൊവ്വാഴ്ചയും ഇന്നലെയും സ്ഥലത്ത് ക്യാമ്പ് ചെയ്‌ത് അന്വേഷണം തുടരുന്നതിനാൽ കേസിൽ കൂടുതൽ പേരെ ചോദ്യംചെയ്യാൻ അന്വേഷണ സംഘത്തിനായിട്ടില്ല. ലോക്കറിലുണ്ടായിരുന്ന ആഭരണങ്ങളുടെയും പണത്തിന്റെയും കണക്ക് തിട്ടപ്പെടുത്താതെ ചോദ്യംചെയ്യലും മറ്റ് തെളിവുശേഖരണവും നടത്തിയിട്ട് കാര്യമില്ലെന്ന നിഗമനത്തിൽ മൊഴിയെടുക്കലും മറ്റ് നടപടികളും പിന്നീട് തുടരാനായിരുന്നു തീരുമാനം.
അതേസമയം ഇന്ന് മുതൽ ചോദ്യംചെയ്യൽ പുനരാരംഭിക്കും. അന്വേഷണവും തെളിവെടുപ്പും പൂർത്തിയാകുംവരെ ആർ.ഡി.ഒ ഓഫീസിന് രാത്രി പൊലീസ് കാവൽ ഏർപ്പെടുത്തണമെന്ന് ജില്ലാ കളക്ടർ നവജ്യോത് ഖോസ സിറ്റി പൊലീസ് കമ്മിഷണർക്ക് നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ ഓഫീസിന് ഇന്നലെ രാത്രി മുതൽ പൊലീസ് ബന്തവസ് ഏർപ്പെടുത്തി. അന്വേഷണം പൂർത്തിയാകുംവരെ സംരക്ഷണം തുടരാൻ പേരൂർക്കട എസ്.എച്ച്.ഒയ്‌ക്ക് കമ്മിഷണർ നിർദേശം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |