കൊച്ചി: കൊച്ചി നഗരമദ്ധ്യത്തിൽ പെട്രോൾപമ്പ് ജീവനക്കാരനെ കത്തിമുനയിൽ നിറുത്തി പണംകവർന്ന യുവാവ് പൊലീസ് പിടിയിലായി. പറവൂർ കോട്ടുവള്ളി പീടികപ്പറമ്പ് വീട്ടിൽ സഹീർ അബ്ദുൾസലാമിനെയാണ് (35) നോർത്ത് പൊലീസ് അറസ്റ്റുചെയ്തത്. സഹായിച്ചയാളെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ട്. പേരുവിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. ഇയാളെ ഉടൻ പിടികൂടും. പറവൂരിൽ ബീവറേജസ് ഔട്ട്ലെറ്റ് കുത്തിപ്പൊളിച്ചതുൾപ്പെടെ നിരവധി കേസുകളിലെ പ്രതിയാണ് സഹീർ. പെട്രോൾപമ്പിലെ പിടിച്ചുപറിക്കുമുമ്പ് അന്യസംസ്ഥാന തൊഴിലാളിയെ തടഞ്ഞുനിറുത്തി പണം കവരാൻ ശ്രമിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്.
മേയ് 30ന് രാത്രി 11നാണ് കേസിനാസ്പദമായ സംഭവം. എറണാകുളം ബാനർജി റോഡിലുള്ള കോട്ടൂർ ഫ്യൂവൽസ് പെട്രോൾപമ്പിലെ ജീവനക്കാരനായ അസാം നാഗോൺ സ്വദേശി ജലാലുദ്ദീൻ അബ്ദുൾ ഹുസൈനെയാണ് കത്തിമുനയിൽ നിറുത്തിയത്. 5000രൂപ മാത്രമേ നഷ്ടമായിരുന്നുള്ളൂ. ഇടപ്പള്ളി ഭാഗത്തേക്ക് കടന്ന സംഘത്തെ കണ്ടെത്താൻ നൂറിലധികം സി.സി ടിവി കാമറകൾ പൊലീസ് പരിശോധിച്ചു. കോട്ടുവള്ളിയിലെ വീട്ടിൽനിന്നാണ് സഹീറിനെ പിടികൂടിയത്. ബുള്ളറ്റിന്റെ എൻജിൻ ഓയിൽ ആവശ്യപ്പെട്ടാണ് മൂന്നംഗസംഘം ആദ്യം പമ്പിലെത്തിയത്. ഇത്തരം എൻജിൻ ഓയിലുകൾ ഇല്ലെന്ന് പറഞ്ഞതോടെ മടങ്ങിപ്പോയി. ഏതാനും നിമിഷങ്ങൾ കഴിഞ്ഞ് വീണ്ടുമെത്തി സഹീർ പെട്രോൾപമ്പിന്റെ ഓഫീസിലേക്ക് അതിക്രമിച്ചുകയറി ജലാലുദ്ദീനെ കീച്ചെയിനിലെ കത്തിയെടുത്തുകാട്ടി ബലമായി പണം ആവശ്യപ്പെടുകയായിരുന്നു.
'ബുള്ളറ്റ്' വഴികാട്ടി
ഹെൽമെറ്റ് വച്ച് തുണികൊണ്ടു മുഖംമറച്ചിരുന്നതിനാൽ സഹീറിനെ സി.സി ടിവിയിൽനിന്ന് തിരിച്ചറിയാനായിരുന്നില്ല.
എന്നാൽ ശരീരപ്രകൃതത്തിൽനിന്ന് കവർച്ചയ്ക്ക് പിന്നിൽ സഹീറായിരിക്കാമെന്ന് പൊലീസിന് സംശയിച്ചിരുന്നു. സ്കൂട്ടറിലാണ് വന്നതെങ്കിലും ബുള്ളറ്റിനൊപ്പം ഉപയോഗിക്കുന്ന ഹെൽമെറ്റായിരുന്നു വച്ചിരുന്നത്. ബുള്ളറ്റിന്റെ കീച്ചെയിനുമായിരുന്നു കൈയിൽ. ഇത് രണ്ടും കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |