SignIn
Kerala Kaumudi Online
Thursday, 25 April 2024 2.08 PM IST

ഭർതൃവീട്ടിൽ യുവതിയുടെ മരണം: ഭർത്താവും അമ്മയും അറസ്റ്റിൽ

sruthy

തൃശൂർ /അന്തിക്കാട്: വിവാഹം കഴിഞ്ഞ് 14-ാം ദിവസം ഭർതൃവീട്ടിൽ ദുരൂഹസാഹചര്യത്തിൽ യുവതി മരിച്ച കേസിൽ ഭർത്താവും ഭർതൃമാതാവും അറസ്റ്റിൽ. പെരിങ്ങോട്ടുകര കിഴക്കുമുറി തിരുവാണിക്കാവ് ക്ഷേത്രത്തിനടുത്ത് കരുവേലി സുകുമാരന്റെ ഭാര്യ ദ്രൗപതി (62), മകൻ അരുൺ ( 36 ) എന്നിവരെയാണ് ക്രൈംബ്രാഞ്ച് ഇന്നലെ വൈകിട്ട് അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ സ്ത്രീധന പീഡനത്തെ തുടർന്നുള്ള മരണം (304 ബി) ആരോപിക്കുന്ന വകുപ്പ് ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.

മുല്ലശേരി സ്വദേശി തുന്നൽത്തൊഴിലാളിയായ സുബ്രഹ്മണ്യന്റെയും ശ്രീദേവിയുടെയും ഏകമകളായ ശ്രുതി 2020 ജനുവരി ആറിന് രാത്രിയാണ് ഭർത്താവിന്റെ വീട്ടിൽ മരിച്ചത്. ശൗചാലയത്തിൽ കുഴഞ്ഞുവീണ് മരിച്ചെന്നായിരുന്നു ഭർതൃവീട്ടുകാർ അറിയിച്ചത്. ശ്വാസം മുട്ടിയാണ് മരണമെന്നായിരുന്നു പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഉണ്ടായിരുന്നത്.

മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാണിച്ച് സുബ്രഹ്മണ്യൻ നൽകിയ പരാതിയിൽ മഞ്ചേരി മെഡിക്കൽ കോളേജിലെ ഫോറൻസിക് മേധാവി ഡോ.സിറിയക് ജോബിന്റെ നേതൃത്വത്തിലുള്ള അഞ്ച് ഡോക്ടർമാരുടെ സംഘം വിശദമായ അന്വേഷണം നടത്തി സമർപ്പിച്ച റിപ്പോർട്ടിൽ ശ്രുതി മരിച്ചത് ശ്വാസം മുട്ടിയാണെന്നും കഴുത്തിലുണ്ടായ ക്ഷതവും മരണകാരണമായെന്ന് വ്യക്തമാക്കിയിരുന്നു.

ശ്രുതിയുടെ ഭർതൃവീട്ടുകാർ ഉൾപ്പെടെ നാല് പേരുടെ നുണപരിശോധനയും നടത്തി. കഴിഞ്ഞദിവസം സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രുതിയുടെ അച്ഛൻ ഹൈക്കോടതിയെ സമീപിച്ചു. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി കോടതി രൂക്ഷവിമർശനം നടത്തിയിരുന്നു. തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നേരത്തേ കേസ് അന്വേഷിച്ച അന്തിക്കാട് എസ്.എച്ച്.ഒയെയും എസ്.ഐയെയും സ്ഥലം മാറ്റിയിരുന്നു.

അരുൺ പണം പലിശയ്ക്ക് കൊടുക്കുന്നയാളാണ്.ജോലി കിട്ടാത്തതിനാലും സ്ത്രീധനം പോരെന്നും പറഞ്ഞും ശ്രുതിയെ ഭർതൃവീട്ടുകാർ പീഡിപ്പിക്കാറുണ്ടായിരുന്നെന്ന് പരാതിയിൽ പറയുന്നു. ശ്രുതിക്ക് റവന്യൂ വകുപ്പിൽ നിയമന ഉത്തരവ് വന്നിട്ടുണ്ടായിരുന്നു. പ്രതികളെ ഇരിങ്ങാലക്കുട കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

  • ശ്രുതിയുടെ മാതാപിതാക്കളുടെ പ്രധാന ആരോപണങ്ങൾ

കഴുത്തിലെ പരിക്കാണ് മരണത്തിലേക്ക് നയിച്ചതെന്ന പോസ്റ്റ്‌മോർട്ടം കണ്ടെത്തൽ പ്രതികളുടെ സ്വാധീനത്താൽ മറച്ചുവച്ചു.
ഹൃദ്രോഗമായിരുന്നുവെന്നും ആത്മഹത്യയാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ പ്രചരിപ്പിച്ചു
മെഡിക്കൽ ബോർഡ് ഉണ്ടാക്കി അന്വേഷണം അട്ടിമറിച്ചു
മരണം സംഭവിച്ചത് ആദ്യം ഒന്നാം നിലയിലെ ടോയ്‌ലെറ്റിലാണെന്നും പിന്നീട് രണ്ടാം നിലയിലാണെന്നും ഭർതൃവീട്ടുകാർ മാറ്റിപ്പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.