കാഞ്ഞങ്ങാട്: കോടോം ബേളൂർ കാലിച്ചാനടുക്കത്ത് രണ്ടുപേർക്ക് എയർഗൺ കൊണ്ട് വെടിയേറ്റു. വിവരമറിഞ്ഞെത്തിയ പൊലീസിന് നേരെയും യുവാവ് വെടിയുതിർത്തു . കാലിച്ചാനടുക്കത്തെ റിട്ട. എസ് ഐ ലൂയിസിന്റെ മകൻ ബിജുവാണ് വെടിയുതിർത്തത്. യുവാവിന്റെ വീട്ടിൽ വച്ച് ഇന്നലെയാണ് സംഭവം. വളപ്പാടിയിലെ തങ്കച്ചൻ(55), പള്ളിപ്പറമ്പിൽ ബെന്നി(50) എന്നിവർക്കാണ് വെടിയേറ്റത്. കൈക്കും പുറത്തും സാരമായി പരിക്കേറ്റ ഇവർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് വീട്ടിൽ എത്തിയ ബിജു പിതാവിനെയും മറ്റുള്ളവരെയും വീട്ടിൽ നിന്നും പുറത്താക്കി വാതിലും ഗേറ്റും അകത്തുനിന്ന് അടച്ചുപൂട്ടിയിരുന്നു. എയർഗൺ എടുത്ത് ഭീഷണിപ്പെടുത്തി ആരെയും വീട്ടിൽ കയറാൻ അനുവദിക്കാതെ വന്നതോടെ വീട്ടുകാർ അമ്പലത്തറ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് എസ്.ഐ.ദാമോദരന്റെ നേതൃത്വത്തിൽ വീട്ടിലെത്തിയ പൊലീസ് സംഘം യുവാവിനെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. യുവാവ് കൂടുതൽ അക്രമാസക്തനായതോടെ പൊലീസ് സ്ഥലത്ത് നിന്നും മടങ്ങി.
ഇന്നലെ രാവിലെ വീണ്ടും അക്രമാസക്തനായ യുവാവ് വീട്ടുമുറ്റത്തുണ്ടായിരുന്ന ഇരുചക്രവാഹനം കത്തിച്ചു. വിവരമറിഞ്ഞ് എത്തിയപ്പോഴാണ് തങ്കച്ചനും ബെന്നിക്കും വെടിയേറ്റത്. പിന്നാലെ എത്തിയ പോലീസിന് നേരെയും യുവാവ് വെടിയുതിർത്തു. ഇതിനിടയിൽ ഇൻസ്‌പെക്ടർ രഞ്ജിത്ത് രവിന്ദ്രൻ, എസ്.ഐ. വിജയകുമാർ എന്നിവരുടെ നേതൃത്വത്തിൽ സാഹസീകമായി കീഴ്‌പ്പെടുത്തിയ ശേഷം യുവാവിനെ കോഴിക്കോട് ആശുപത്രിയിലേക്ക് കൊണ്ടു പോയി. യുവാവ് മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നയാളാണെന്ന് പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |