പോത്തൻകോട്: ചിറയിൻകീഴ് പെരുങ്കുഴിയിൽ മോഷണത്തിനിടെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറിയ പ്രതി മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ. വേങ്ങോട് മണലകം തടത്തുവിളാകത്ത് വീട്ടിൽ തുളസി എന്ന ചന്ദ്രൻ (50) ക്രൂരമായ മർദ്ദനമേറ്റാണ് മരിച്ചതെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കൾ ആറ്റിങ്ങൾ പൊലീസിൽ പരാതി നൽകി.
മോഷണം നടത്തുന്നതിനിടെ ഇക്കഴിഞ്ഞ 28ന് പുലർച്ചെയാണ് നാട്ടുകാർ തുളസിയെ പിടികൂടി ചിറയിൻകീഴ് പൊലിസിന് കൈമാറുന്നത്. വീട്ടുകാരെത്തി രാത്രി 10.30ഓടെ കൂട്ടിക്കൊണ്ടുപോകുമ്പോൾ തുളസി നടക്കാൻ പോലുമാകാതെ അവശനിലയിലായിരുന്നു. തുളസിയെയും കൂട്ടി ഓട്ടോയിൽ വീട്ടിലേക്ക് വരുമ്പോൾ മൊബൈൽ ഫോണിൽ വിളിച്ച് സംഭവം ആരോടും വിവരിക്കണ്ടെന്നും ചാനലുകാരും രാഷ്ട്രീയക്കാരും അറിഞ്ഞാൽ കുഴപ്പമാണെന്നും പൊലീസ് അറിയിച്ചതായി തുളസിയുടെ ബന്ധുക്കൾ ആരോപിച്ചു.
അതികഠിനമായ വയറുവേദനയും ശാരീരിക അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. എന്നാൽ നാട്ടുകാരാണോ പൊലീസുകാരാണോ മർദ്ദിച്ചതെന്ന കാര്യത്തിൽ വ്യക്തമല്ലെന്ന് ബന്ധുക്കൾ പറഞ്ഞു. ബന്ധുക്കളുടെ പരാതിയിൽ ആറ്റിങ്ങൽ പൊലീസ് കേസെടുത്തു. സമഗ്രമായ അന്വേഷണം നടത്തുമെന്ന് ആറ്റിങ്ങൽ ഡി.വൈ.എസ്.പി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |