തിരുവനന്തപുരം: കഞ്ചാവ് കേസിലെ പ്രതിയുടെ വീട്ടിൽ നിന്ന് 56 പവനും 70,000 രൂപയും കവർന്ന കേസിൽ സി.ഐയെ പ്രതിയാക്കി ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് നൽകി. ഇപ്പോൾ കോഴിക്കോട് ക്രൈംബ്രാഞ്ച് സി.ഐയായ സിബി തോമസിനെ പ്രതിയാക്കിയാണ് തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ജലീൽ തോട്ടത്തിൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് നൽകിയത്.
സിബി തോമസ് പേരൂർക്കട സ്റ്റേഷനിൽ പ്രൊബേഷനറി എസ്.ഐയായിരിക്കുമ്പോഴാണ് സംഭവം. പേരൂർക്കട സ്വദേശിയും കഞ്ചാവ് കേസിലെ പ്രതിയുമായ രാമസ്വാമിയുടെ വീട് ബി.ജെ.പി പ്രാദേശിക നേതാവ് ഉണ്ണിയുടെ നേതൃത്വത്തിൽ ആക്രമിച്ചു. പരിക്കേറ്റ രാമസ്വാമി, ഭാര്യ ഉഷ, മകൻ ശ്രീജിത്ത് എന്നിവരെ ആശുപത്രിയിലെത്തിച്ചശേഷം വീടിന് പൊലീസ് കാവലേർപ്പെടുത്തി. സിബി തോമസിന്റെ നേതൃത്വത്തിലായിരുന്നു കാവൽ. പിറ്റേദിവസം ഉഷയുടെ വസ്ത്രങ്ങൾ ആശുപത്രിയിലേക്ക് കൊണ്ടുപോകാനെത്തിയ ഉഷയുടെ അമ്മയാണ് വീട്ടിലെ അലമാരകൾ കുത്തിപ്പൊളിച്ച നിലയിൽ കണ്ടത്. ഉഷ പൊലീസിലും മുഖ്യമന്ത്റിക്കും നൽകിയ പരാതിയെ തുടർന്ന് ഉണ്ണിയെയും കണ്ടാലറിയാവുന്നവരെയും പ്രതിയാക്കി പേരൂർക്കട പൊലീസ് കേസെടുത്തു.
പൊലീസ് കാവലുണ്ടായിരുന്ന വീട്ടിൽ നിന്ന് പൊലീസാണ് മോഷണം നടത്തിയതെന്നും അതേ പൊലീസ് തന്നെയാണ് കേസ് അന്വേഷിക്കുന്നതെന്നും ചൂണ്ടിക്കാട്ടി ഉഷ കോടതിയെ സമീപിച്ചു. കോടതി നിർദ്ദേശത്തെ തുടർന്ന് അന്വേഷണം കന്റോൺമെന്റ് അസി.കമ്മിഷണർക്ക് കൈമാറിയെങ്കിലും നടപടിയുണ്ടായില്ല. ഉഷ മുഖ്യമന്ത്റിക്ക് വീണ്ടും പരാതി നൽകിയപ്പോൾ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. സഹപ്രവർത്തകരെ രക്ഷിക്കാൻ വിചിത്രമായ റിപ്പോർട്ടാണ് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കെ.ആർ. ബിജു കോടതിയിൽ നൽകിയത്. കേസ് നിലനിൽക്കുന്നതല്ലെന്നും അവസാനിപ്പിക്കണമെന്നുമായിരുന്നു റിപ്പോർട്ട്.
സ്വർണവും പണവും പൊലീസ് എടുത്തിട്ടുണ്ടെന്നും ശരിയായ രീതിയിൽ സ്റ്റേഷൻ രേഖകളിൽ ഉൾപ്പെടുത്താത്ത വീഴ്ചയാണ് ഉണ്ടായത്. സിബി തോമസ് സ്വർണവും പണവും അന്ന് എസ്.ഐ ആയിരുന്ന എ. നസീറിനെ ഏല്പിച്ചു. നസീറിനോട് അത് സൂക്ഷിക്കാൻ അന്നത്തെ സി.ഐയായിരുന്ന ഡി. അശോകൻ നിർദ്ദേശിച്ചെന്നുമാണ് റിപ്പോർട്ടിലുണ്ടായിരുന്നത്. സ്വർണവും പണവും എവിടെയെന്ന് വ്യക്തതയുണ്ടായിരുന്നില്ല. ഈ റിപ്പോർട്ട് മജിസ്ട്രേറ്റ് കോടതി തള്ളി. പിന്നീട് ഉഷ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. അന്വേഷണ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി കോടതി വിമർശിച്ച ശേഷമാണ് സി.ഐയെ പ്രതിയാക്കി ക്രൈംബ്രാഞ്ച് പുതിയ റിപ്പോർട്ട് നൽകിയത്. ഹർജിക്കാരനുവേണ്ടി വള്ളക്കടവ്. ജി. മുരളീധരൻ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |