കട്ടപ്പന : അദ്ധ്യാപക അനദ്ധ്യാപക നിയമനത്തിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിനായി ഓപ്പറേഷൻ 'ജ്യോതി' എന്ന പേരിൽ സംസ്ഥാന വ്യാപകമായി വിജിലൻസ് ആന്റി കറപ്ഷൻ ബ്യൂറോ നടത്തിയ പരിശോധനയിൽ കട്ടപ്പന വിദ്യാഭ്യാസ ജില്ലാ ഓഫീസറുടെ കാര്യാലയത്തിൽ ക്രമക്കേട് കണ്ടെത്തിയതായി സൂചന. വിജിലൻസ് ഡിവൈ.എസ് പി യുടെ നേതൃത്വത്തിലുള്ള സംഘം ഓഫീസിലെ ചില ഫയലുകൾ പിടിച്ചെടുത്തു.ഈ ഫയലുകൾ കൂടുതൽ പരിശോധനയ്ക്ക് വിധേയമാക്കിയെങ്കിൽ മാത്രമേ ക്രമക്കേട് നടന്നിട്ടുണ്ടോയെന്ന് സ്ഥിരീകരിക്കാൻ സാധിക്കൂ എന്ന് ഡിവൈ. എസ്.പി സന്തോഷ് കുമാർ പറഞ്ഞു.എയ്ഡഡ് സ്കൂൾ അദ്ധ്യാപക നിയമനം,മാനേജ്മെന്റിന് നൽകുന്ന ഗ്രാൻഡുകൾ പാസാക്കി നൽകൽ,നിയമനം ക്രമവത്ക്കരിക്കൽ എന്നിവയ്ക്ക് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നുവെന്ന വ്യാപക പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. വെള്ളിയാഴ്ച്ച രാവിലെ 11 മണിക്ക് തുടങ്ങിയ റെയ്ഡ് വൈകിട്ട് 4 മണി വരെ നീണ്ടു നിന്നു . കട്ടപ്പന ഡി ഇ ഒ യുടെ പേഴ്സണൽ അസിസ്റ്റന്റ് അടക്കമുള്ള ഉദ്യോഗസ്ഥർ നിയമനവുമായി ബന്ധപ്പെട്ടും മറ്റ് ആനുകൂല്യങ്ങൾക്കുള്ള ഫയലുകൾ നീക്കാൻ പണം വാങ്ങുന്നുവെന്ന ആരോപണം മുൻപും ഉയർന്നിരുന്നു. കട്ടപ്പനയ്ക്ക് പുറമേ തൊടുപുഴ, അടിമാലി വിദ്യാഭ്യാസ ജില്ലാ ഓഫീസുകളിലും വിജിലൻസ് സംഘം പരിശോധന നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |