കുന്നംകുളം: വാഹനങ്ങളിലെ ബാറ്ററികൾ മോഷ്ടിച്ച് വിൽപ്പന നടത്തുന്ന സംഘത്തിലെ നാലുപേരെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു. പെരുമ്പിലാവ് ആൽത്തറ വീട്ടനാട്ടയിൽ വീട്ടിൽ റഫീഖ് (41), പെരുമ്പിലാവ് പുഞ്ചിരിക്കടവ് കോക്കനാട്ടിൽ വീട്ടിൽ കുട്ടു എന്ന കബീർ (32), ഒറ്റപ്പാലം ചുനങ്ങാട് നാലകത്ത് വീട്ടിൽ ഹംസ (45), കടവല്ലൂർ കൂത്താളികുന്ന് നായാട്ടു വളപ്പിൽ വീട്ടിൽ നിഷാദ് (40) എന്നിവരെയാണ് കുന്നംകുളം അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ ടി.എസ്. സനോജിന്റെ നിർദേശപ്രകാരം കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ വി.സി. സൂരജ്, പ്രിൻസിപ്പൽ എസ്.ഐ ഡി. ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 14 നായിരുന്നു കേസിനാസ്പദമായ സംഭവം. കുന്നംകുളത്തെ മത്സ്യമാർക്കറ്റിൽ നിന്നും വിതരണത്തിനായി മത്സ്യം കൊണ്ടുപോകുന്ന ഇൻസുലേറ്റർ വാഹനങ്ങൾ മത്സ്യ വിതരണം കഴിഞ്ഞ് യേശുദാസ് റോഡിൽ നിറുത്തിയിട്ട സമയത്താണ് 42000 രൂപയോളം വിലവരുന്ന നാല് ബാറ്ററികൾ രാവിലെ എട്ടരയ്ക്കും വൈകിട്ട് അഞ്ചുമണിക്കും ഇടയിൽ മോഷണം പോയത്. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടനെ സി.സി.ടി.വി കാമറകൾ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഗുഡ്സ് ഓട്ടോയിലാണ് ബാറ്ററി കടത്തിക്കൊണ്ടുപോയതെന്ന് തിരിച്ചറിഞ്ഞു. ഈ വാഹനത്തിന്റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ പരശോധനയിലാണ് പ്രതികൾ പിടിയിലായത്. പെരുമ്പിലാവ്, തിപ്പിലശ്ശേരി, ചങ്ങരംകുളം മേഖലകളിലാണ് ബാറ്ററി വിൽക്കാൻ ശ്രമിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |