തൊടുപുഴ: 'ഇഷ്ടപ്പെട്ടു, എടുക്കുന്നു" എന്ന കുറിപ്പെഴുതി വച്ച് പുതിയതായി പണിയുന്ന വീടിന്റെ കട്ട്ള മോഷ്ടിക്കുന്ന ദിലീപ് കഥാപാത്രമായ ക്രേസി ഗോപാലനെ പോലെ വെള്ളമടിക്കുന്ന മോട്ടോർ മോഷ്ടിക്കുന്ന കള്ളൻ മണക്കാടുകാരുടെ വെള്ളംകുടി മുട്ടിക്കുന്നു. പഞ്ചായത്തിൽ കിണറുകൾക്ക് സമീപവും കൃഷിയാവശ്യത്തിന് എം.വി.ഐ.പി കനാലിന് സമീപവും സ്ഥാപിച്ചിരുന്ന എട്ടു മോട്ടോറുകളാണ് രണ്ടു വർഷത്തിനുള്ളിൽ നഷ്ടമായത്. പ്രധാനമായും എട്ടാം വാർഡിലാണ് മോഷണശല്യം. ഏറ്റവുമൊടുവിൽ ജൂൺ 16നായിരുന്നു മോഷണശ്രമം. പുതുപ്പരിയാരം വിതയത്തിൽ വി.ജെ. സെബാസ്റ്റ്യന്റെ മോട്ടോർ കടത്താനുള്ള ശ്രമം പക്ഷേ, പാളി. ചങ്ങലയിൽ ബന്ധിച്ച് കോൺക്രീറ്റ് തറയിൽ ഉറപ്പിച്ചിരുന്ന മോട്ടോർ ഇളക്കാൻ കഴിഞ്ഞില്ല. ചങ്ങല അറുത്തെങ്കിലും കോൺക്രീറ്റ് തറയിൽ നിന്ന് മോട്ടോർ ഇളക്കാനായില്ല. പൈപ്പുകളും വയറിങും നശിപ്പിച്ചു. ഓന്തുംപാറയിൽ സോമന്റെ രണ്ടു മോട്ടോറുകളാണ് നഷ്ടമായത്. ആദ്യ മോട്ടോർ മോഷ്ടാക്കൾ കൊണ്ടുപോയ ശേഷം പുതിയത് വാങ്ങി സ്ഥാപിച്ചതും കൊണ്ടുപോയി. പുത്തൻപുരയ്ക്കൽ സോമൻ, റോജർ കുന്നംകോട്ട് എന്നിവർക്കും മോട്ടോർ നഷ്ടമായി. പൊലീസ് അന്വേഷണം നടത്തി മടങ്ങി ഏതാനും ദിവസത്തിനുള്ളിൽ മറ്റപ്പറമ്പിൽ ചെറിയാന്റെ മോട്ടോറും മോഷ്ടിച്ചു. സമീപത്ത് മറ്റൊരു വീട്ടിലെ മോട്ടോർ മോഷ്ടിക്കാനുള്ള ശ്രമത്തിനിടെ കേടുപാടു വരുത്തി.
വേറൊന്നും വേണ്ട
മോട്ടോർ മോഷ്ടിക്കപ്പെടുന്ന വീടുകളിൽനിന്നും മറ്റൊന്നും നഷ്ടപ്പെടാറില്ല. ഒറ്റ ലക്ഷളം മാത്രം, അത് മോട്ടോർ മാത്രമാണ്. ഇതെന്തൊരു കള്ളൻ എന്നാണ് നാട്ടുകാരെ ആശ്ഛര്യപ്പെടുത്തുന്നത്. എങ്ങനെയെങ്കിലും പൊലീസ് ഇടപെട്ട് പിടികൂടണമെന്നാണ് പ്രദേശവാസികൾ പറയുന്നത്.. ഇക്കാര്യം ആവശ്യപ്പെട്ട് തൊടുപുഴ പൊലീസിൽ പരാതിയും നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |