തൃശൂർ: പട്ടിക ജാതിക്കാരിയായ വിദ്യാർത്ഥിനിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ അതിവേഗത്തിൽ കുറ്റപത്രം സമർപ്പിച്ച് തൃശൂർ സിറ്റി പൊലീസ്. 10 ദിവസത്തിനകം കേസന്വേഷണം പൂർത്തിയാക്കി, റെക്കാഡ് വേഗത്തിൽ കോടതിയിൽ കുറ്റപത്രം സമർപ്പിക്കാൻ കഴിഞ്ഞതായി പൊലീസ് പറഞ്ഞു.
16 വയസ് പ്രായമുള്ള പെൺകുട്ടിയെ ലൈംഗിക പീഡനം നടത്തിയ കേസിലാണ് അതിവേഗ കുറ്റപത്രം. 2022 ജൂൺ നാലിനാണ് കേസിനാസ്പദമായ സംഭവം. ചങ്ങനാശേരി പെരുന്ന വാളംപറമ്പിൽ അഖിൽ (21) ആണ് പ്രതി. ടൗൺ വെസ്റ്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ, അതിജീവിതയായ പെൺകുട്ടി പട്ടികജാതിക്കാരിയാണെന്ന് മനസ്സിലായതിന്റെ അടിസ്ഥാനത്തിൽ, കേസിന്റെ തുടരന്വേഷണം തൃശൂർ എ.സി.പി: വി.കെ. രാജു ഏറ്റെടുത്തിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സമൂഹ മാദ്ധ്യമം വഴി പരിചയപ്പെട്ട്, ലൈംഗിക കുറ്റകൃത്യത്തിന് ഇരയാക്കുകയായിരുന്നു. പ്രതി വിയ്യൂർ സെൻട്രൽ ജയിലിൽ റിമാൻഡിലാണ്. കേസ് രജിസ്റ്റർ ചെയ്ത് അതിവേഗത്തിൽ അന്വേഷണം നടത്തുകയും, തെളിവുകളും, കേസിനാസ്പദമായ മുഴുവൻ രേഖകളും, കുറ്റപത്രത്തോടൊപ്പം സമർപ്പിച്ചതുവഴി, പ്രതിക്ക് സ്വാഭാവിക ജാമ്യം ലഭിക്കുന്നതിനുള്ള അവസരം ഇല്ലാതാകും.
കൂടാതെ അതിജീവിതയുടെ പരാതി പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ, കോടതിയിൽ വിചാരണ വേഗത്തിൽ ആരംഭിക്കാനുമാകും. വെസ്റ്റ് എസ്.ഐ: കെ.സി. ബൈജു, സീനിയർ സിവിൽ പൊലീസ് ഓഫീസർ രാജീവ് രാമചന്ദ്രൻ എന്നിവരായിരുന്നു അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |