പാലക്കാട്: മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ പട്ടാപ്പകൽ ക്രിക്കറ്റ് ബാറ്റുകൊണ്ട് മർദ്ദിച്ചുകൊന്ന സംഭവത്തിൽ പ്രതി നരികുത്തി സ്വദേശി ഫിറോസിനെ ടൗൺ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. പുതുപള്ളി സ്വദേശി അനസാണ് മരിച്ചത്. ചൊവ്വാഴ്ചയാണ് സംഭവം. വിക്ടോറിയ കോളേജിന്റെ വനിതാ ഹോസ്റ്റലിന് സമീപം ദുരൂഹ സാഹചര്യത്തിൽ കണ്ട അനസിനെ ഫിറോസും അനിയൻ റഫീഖും ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്തപ്പോൾ മോശമായി പ്രതികരിച്ചതിലെ പ്രതികാരമാണ് കോലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. ഹോസ്റ്റൽ പ്രദേശത്തുനിന്ന് തിരികെ റോഡിലേക്ക് നടന്ന അനസിനെ ബൈക്കിൽ പിന്തുടർന്നെത്തിയ ഫിറോസ് ക്രിക്കറ്റ് ബാറ്റുകൊണ്ട് മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. കാലിനും തലയ്ക്കുമാണ് അടിയേറ്റത്. തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
മർദ്ദനമേറ്റ് ബോധം നഷ്ടമായ അനസിനെ ഫിറോസും പൊലീസുകാരനായ അനിയൻ റഫീഖും ചേർന്നാണ് ഓട്ടോയിൽ ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. ഓട്ടോയിൽ നിന്നുവീണ് പരിക്കേറ്റതായാണ് ആശുപത്രി അധികൃതരോട് പറഞ്ഞത്. ചികിത്സയിലിരിക്കെ രാത്രി 11ഓടെയാണ് അനസിന്റെ മരണം സ്ഥിരീകരിച്ചത്. തുടർന്ന് പൊലീസെത്തി നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഉച്ചയ്ക്ക് വിക്ടോറിയ കോളേജ് പരിസരത്ത് അപകടം നടന്നിട്ടില്ലെന്ന് വ്യക്തമായി. ശേഷം ഫിറോസിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്തുവന്നത്. കൊലപാതകം നടന്നത് റഫീഖിന്റെ അറിവോടെയല്ല, അതിനാൽ ഇയാളെ ഉടനെ കസ്റ്റഡിയിലെടുക്കേണ്ടെന്ന നിലപാടിലാണ് അന്വേഷണ സംഘം.
അതേസമയം, കൊല്ലപ്പെട്ട അനസിനെതിരെ ടൗൺ സ്റ്റേഷനുകളിൽ അടിപിടി ഉൾപ്പെടെ ചിലക്കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. ഏറെ നാളായി വീട്ടിൽനിന്ന് അകന്നു കഴിയുകയായിരുന്ന അനസിന് മാനസിക പ്രശ്നങ്ങളുണ്ടായിരുന്നു. കഴിഞ്ഞ അഞ്ചുവർഷമായി ഇയാൾ ചികിത്സയിലായിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകിയ മൃതദേഹം കള്ളിക്കാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ സംസ്കരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |