യുവതിയുടെ മജ്ജയിൽ ചതുപ്പിലെ വെള്ളത്തിലുള്ള സൂക്ഷ്മജീവിയുടെ സാന്നിദ്ധ്യം മുങ്ങിമരണമെന്ന് പ്രതിഭാഗം
തിരുവനന്തപുരം: കോവളത്ത് വിദേശവനിത കൊല്ലപ്പെട്ട കേസിലെ നിർണായക സാക്ഷിയായ കെമിക്കൽ എക്സാമിനർ വിചാരണയ്ക്കിടെ കൂറുമാറി. പൊലീസിന്റെ ചീഫ് കെമിക്കൽ എക്സാമിനേഷൻ ലാബിലെ അസി. കെമിക്കൽ എക്സാമിനർ പി.ജി. അശോക് കുമാറിനെയാണ് കോടതി കൂറുമാറിയതായി പ്രഖ്യാപിച്ചത്. ഒന്നാം അഡിഷണൽ ജില്ലാ സെഷൻസ് ജഡ്‌ജി കെ.കെ. ബാലകൃഷ്ണനാണ് കേസ് പരിഗണിച്ചത്. വിദേശവനിതയുടെ നെഞ്ചിലെ അസ്ഥിക്കുള്ളിലെ മജ്ജയിൽ വെള്ളത്തിൽ കണ്ടുവരുന്ന ഡയാറ്റം എന്ന സൂക്ഷ്മജീവിയുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നതായി റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ അശോക് കുമാർ മൊഴിനൽകി. ഇതേ സൂക്ഷ്മ ജീവിയുടെ സാന്നിദ്ധ്യം മൃതദേഹം കാണപ്പെട്ട തുരുത്തിലെ ചെളിയിൽ നിന്ന് പൊലീസ് ശേഖരിച്ച് ശാസ്ത്രീയ പരിശോധനക്കയച്ച വെള്ളത്തിലും ഉണ്ടായിരുന്നതായി സാക്ഷി കോടതിയിൽ മൊഴിനൽകി. മുങ്ങിമരണ കേസുകളിലാണ് സാധാരണ ഇത്തരം പരിശോധന നടത്താറുള്ളത്. പൊലീസും പ്രോസിക്യൂഷനും ശ്രദ്ധിക്കാതെ പോയ ഇക്കാര്യം സാക്ഷിയുടെ ക്രോസ് വിസ്താരത്തിൽ പ്രതിഭാഗം ഉന്നയിച്ചു. മുങ്ങിമരണം സംഭവിച്ചാലല്ലേ ഇപ്രകാരം ഡയാറ്റം മജ്ജയിൽ കാണൂ എന്ന പ്രതിഭാഗത്തിന്റെ ചോദ്യത്തിന് എക്സാമിനർ രേഖകളുടെ അടിസ്ഥാനത്തിൽ അതേ എന്ന ഉത്തരം നൽകി. മൃതദേഹത്തിൽ നിന്ന് ശേഖരിച്ച് നൽകിയ ആന്തര അവയവ ഭാഗങ്ങളിൽ പുരുഷബീജത്തിന്റെ സാന്നിദ്ധ്യം ഉണ്ടായിരുന്നില്ലെന്നും കെമിക്കൽ എക്സാമിനർ മൊഴിനൽകി. മൃതദേഹം എത്ര ചീഞ്ഞാലും എത്ര വർഷം കഴിഞ്ഞാലും ആന്തരാവയവങ്ങളിൽ പുരുഷബീജത്തിന്റെ സാന്നിദ്ധ്യം ഉണ്ടെങ്കിൽ അത് നിലനിൽക്കുമെന്നും എക്സാമിനർ മൊഴിനൽകി. പ്രോസിക്യൂഷൻ കേസിന് വിരുദ്ധമാണ് ശാസ്ത്രീയ പരിശോധനാ റിപ്പോർട്ടുകളെ അടിസ്ഥാനമാക്കിയുള്ള സാക്ഷിമൊഴി. വിദേശവനിതയെ ക്രൂരമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയെന്നാണ് കേസ്. സാക്ഷിമൊഴിയിൽ നിന്ന് വിദേശവനിത പീഡിപ്പിക്കപ്പെട്ടില്ലെന്ന് തെളിഞ്ഞത് പ്രോസിക്യൂഷന് കനത്ത തിരിച്ചടിയായി. ഇതേ തുടർന്നാണ് സ്‌പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ മോഹൻരാജ് സാക്ഷി കൂറുമാറിയതായി പ്രഖ്യാപിക്കാൻ കോടതിയോട് ആവശ്യപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |