തിരുവനന്തപുരം: അയിരൂർ ബാബു മരിച്ചത് നെറുകയിൽ ഏറ്റ ശക്തമായ അടി കൊണ്ടാണെന്ന് ബാബുവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർ കോടതിയിൽ മൊഴി നൽകി. മെഡിക്കൽ കോളേജിലെ ഫോറൻസിക് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ കെ. വത്സലയാണ് ആറാം അഡിഷണൽ ജില്ലാ സെഷൻസ് ജഡ്ജി കെ. വിഷ്ണുവിന് മുൻപാകെ മൊഴി നൽകിയത്.
പ്രതികൾ ബാബുവിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച കമ്പിവടി കണ്ട ഡോക്ടർ ഈ കമ്പിവടി കൊണ്ട് ബാബുവിന്റെ മരണകാരണമായി മാറിയ മുറിവ് ഉണ്ടാക്കാൻ കഴിയുമെന്ന് മറുപടി നൽകി. കെ. വത്സലയ്ക്ക് പുറമെ കൊല്ലപ്പെട്ട ബാബുവിനെ ആദ്യം പരിശോധിച്ച കിംസ് ആശുപത്രിയിലെ ഡോക്ടർ അശ്വതി രവികുമാറിനെയും കോടതി സാക്ഷിയായി വിസ്തരിച്ചു.
2015 ജനുവരി 23നാണ് പ്രതികൾ ലോട്ടറി വില്പനക്കാരനായ ബാബുവിനെ ചെണ്ട മുറുക്കാൻ ഉപയോഗിക്കുന്ന കമ്പി ഉപയോഗിച്ച് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയത്. അയിരൂർ പാണിൽ ലക്ഷം വീട് കോളനി സ്വദേശിയാണ് കൊല്ലപ്പെട്ട ബാബു. ഇതേ കോളനിയിലെ തന്നെയുള്ള സെെജു എന്ന ഉണ്ണി നഗ്നനായി പൊതു ടാപ്പിന് സമീപം നിന്ന് കുളിക്കുന്നത് വിലക്കിയതാണ് പ്രതികളെ പ്രകോപിതരാക്കിയത്. സെെജുവിന് പുറമെ കോളനി സ്വദേശി കണ്ണൻ എന്ന സജീവ്, നെയ്യാറ്റിൻകര പെരുമ്പഴുതൂർ മൊട്ടക്കാട് കോളനി സ്വദേശി ബിജോയ് എന്ന വിജയ് എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ളിക് പ്രോസിക്യൂട്ടർ എം. സലാഹുദ്ദീൻ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |