കോഴിക്കോട്: കോർപ്പറേഷനിലെ അനധികൃത കെട്ടിടങ്ങൾക്ക് നിയമവിരുദ്ധമായി നമ്പർ നൽകി തട്ടിപ്പ് നടത്തിയ കേസിൽ അറസ്റ്റിലായ പ്രതികളെ കോഴിക്കോട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പൊലീസ് ഇന്ന് അപേക്ഷ നൽകും.
പ്രതികളായ കെട്ടിട്ട നികുതി വിഭാഗം ക്ലർക്ക് എൻ.പി.സുരേഷ്, തൊഴിൽ വിഭാഗം ക്ലർക്ക് മഠത്തിൽ അനിൽകുമാർ എന്നിവരെ കോർപ്പറേഷൻ സെക്രട്ടറി കെ.യു.ബിനി സസ്പെൻഡ് ചെയ്തു. ഇതോടെ കെട്ടിട നമ്പർ തട്ടിപ്പുമായി ബന്ധപ്പെട്ട് കോർപ്പറേഷനിൽ സസ്പെൻഡ് ചെയ്യപ്പെട്ട ജീവനക്കാരുടെ എണ്ണം ആറായി. തട്ടിപ്പ് നടന്നെന്ന് കണ്ടെത്തിയ ആറ് കെട്ടിടങ്ങളിൽ ഒന്നിന് അനധികൃതമായി നമ്പർ നൽകിയ കേസിലെ ഏഴ് പ്രതികളാണ് റിമാൻഡിലായത്. മറ്റ് അഞ്ച് കെട്ടിടങ്ങൾക്ക് നമ്പർ നൽകി തട്ടിപ്പ് നടത്തിയ പ്രതികളെ ഉടൻ പിടികൂടുമെന്ന് അന്വേഷണ സംഘം അറിയിച്ചു.
കോർപ്പറേഷൻ ഉദ്യോഗസ്ഥരെ കൂടാതെ വിരമിച്ച അസി. എൻജിനിയർ പി.സി.കെ.രാജൻ, ഇടനിലക്കാരായ പി.കെ. ഫൈസൽ അഹമ്മദ്, ഇ.കെ.മുഹമ്മദ് ജിഫ്രി, എം.യാഷിർ അലി, കെട്ടിട ഉടമയായ പി.കെ.അബൂബക്കർ സിദ്ദിഖ് എന്നിവരാണ് റിമാൻഡിലായത്.
കോർപ്പറേഷനിൽ റവന്യൂ വിഭാഗം സൂപ്രണ്ടായിരുന്ന ഉദ്യോഗസ്ഥന്റെയും വിരമിച്ച ഡെപ്യൂട്ടി സെക്രട്ടറിയുടെയും സഞ്ചയ സോഫ്റ്റ് വെയറിലെ ലോഗിൻ ഐ.ഡിയും പാസ് വേഡും ഡിജിറ്റൽ സിഗ്‌നേച്ചറും ഉപയോഗിച്ചാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. തദ്ദേശസ്വയം ഭരണ വകുപ്പ് ഉത്തരമേഖലാ ജോ.ഡയറക്ടർ ഡി.സാജുവിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണ റിപ്പോർട്ട് തദ്ദേശസ്വയംഭരണ വകുപ്പ് മേധാവിയ്ക്ക് സമർപ്പിച്ചു. ക്രമക്കേട് നടന്നതായാണ് സൂചന. സമഗ്ര അന്വേഷണത്തിന് ശുപാർശ ചെയ്യുന്നതാണ് റിപ്പോർട്ട്. കോഴിക്കോട് കോർപ്പറേഷനിൽ അഡീഷണൽ സെക്രട്ടറി മനോഹറിന്റെ നേതൃത്വത്തിലുള്ള ആഭ്യന്തര അന്വേഷണ റിപ്പോർട്ട് ഇന്ന് സമർപ്പിക്കും. തട്ടിപ്പ് പുറത്ത് വന്നതിന് ശേഷമുള്ള ആദ്യ കോർപ്പറേഷൻ കൗൺസിൽ യോഗവും ഇന്ന് നടക്കും. സഭ നിർത്തിവെച്ച് വിഷയം ചർച്ച ചെയ്യണമെന്നാണ് യു.ഡി.എഫിന്റെയും ബി.ജെ.പിയുടെയും ആവശ്യം. ലോഗിൻ കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തിയതിന് സസ്പെൻഷനിലായ ജീവനക്കാരുടെ സസ്പെൻഷൻ പിൻവലിക്കുന്ന കാര്യത്തിൽ ഇന്ന് ചർച്ച നടക്കും. സസ്പെൻഷൻ പിൻവലിച്ചില്ലെങ്കിൽ നാളെ മുതൽ അനിശ്ചിതകാല ധർണ നടത്താനാണ് ജീവനക്കാരുടെ തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |