മാനന്തവാടി: കബനിയിൽ കണ്ടെത്തിയ തലയില്ലാത്ത മൃതദേഹം ഇതേവരെ തിരിച്ചറിഞ്ഞില്ല. ചങ്ങാടക്കടവ് കബനി പുഴയിലാണ് തലയില്ലാത്ത നിലയിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോഴികോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. മൃതദേഹം ആരുടെതാണെന്ന് രണ്ടാം ദിവസവും തിരിച്ചറിയാനായിട്ടില്ല. ബുധനാഴ്ച രാവിലെയാണ് മാനന്തവാടി ചങ്ങാടക്കടവ് പുഴയിൽ തലയില്ലാത്ത അൻപത് വയസ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം കണ്ടത്. അറ്റുപോയ ശിരസിനായി ബുധനാഴ്ച തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
മാനന്തവാടിക്ക് പുറമെ മറ്റ് സ്റ്റേഷനുകളിലെ കാണാതായവരുടെ വിവരങ്ങൾ പൊലീസ് ശേഖരിച്ചിരുന്നു. കാണാതായവരുടെ ചില കുടുംബാഗങ്ങൾ മാനന്തവാടി സ്റ്റേഷനിലെത്തി കാര്യങ്ങൾ അന്വേഷിച്ചെങ്കിലും അവരിൽപ്പെട്ട ആരും അല്ലെന്നാണ് അറിഞ്ഞത്.
സാധാരണ ഇത്തരം സംഭവങ്ങൾ ഉണ്ടായാൽ ഒന്നോ രണ്ടോ ദിവസം ആളെ തിരിച്ചറിയാൻ മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കും. പിന്നീട് പൊലീസ് പോസ്റ്റ്‌മോർട്ട നടപടികളിലേക്ക് കടക്കുകയാണ് പതിവ്. തൂങ്ങി മരിച്ച ശേഷം തല അറ്റുപോയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനമെങ്കിലും രണ്ട് ദിവസം കഴിഞ്ഞിട്ടും ബന്ധുക്കളാരും എത്താത്തതും അറ്റുപോയ ശിരസ്സ് കിട്ടാത്തതിനാലും കോഴിക്കോട് മെഡിക്കൽ കോളജിൽ വെച്ച് ഫോറൻസിക്ക് സംഘം പോസ്റ്റ്‌മോർട്ടം നടത്തുന്നതാവും ഉചിതമെന്ന നിഗമനത്തിലെത്തുകയായിരുന്നു പൊലീസ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ മരണകാരണം എന്തെന്ന് വ്യക്തമാവുകയുള്ളു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |